കാർഷിക ഉത്പന്നങ്ങളിൽ നിന്ന് നിർമിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭവിഹിതം കർഷകരുടെ അവകാശമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കാർഷിക പമ്പുകൾ സോളാറിലേക്ക് എന്ന പദ്ധതി ഉദ്ഘാടനം കുറവിലങ്ങാട് നിർവ്വഹിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന  കാർഷിക പ്രവർത്തനങ്ങൾ ആവിഷ്കരിക്കണം. ജലസേചന മേഖലയിൽ നൂതനമായ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി പോലെയുള്ള ശാസ്ത്രീയമായ രീതികൾ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര- സംസ്ഥാന കർഷക സഹായ പദ്ധതിയായ പി.എം കുസും വഴി നിർമ്മിച്ച അഞ്ച് കിലോ വാട്ട് ശേഷിയുള്ള സോളാർ പ്ലാന്റിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്. 1.48 ലക്ഷം രൂപ കർഷക വിഹിതമുൾപ്പെടെ 3.49 ലക്ഷം രൂപയുടെതാണ് പദ്ധതി. കാർബൺ രഹിത കൃഷിയിടങ്ങൾ എന്ന ലക്ഷ്യത്തോടെ അനെർട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നസറേത്ത് ഹില്ലിലെ ജൂബി സെബാസ്റ്റ്യന്റെ നാല് ഏക്കർ കൃഷിയിടത്തിലാണ് കേരളത്തിൽ ആദ്യമായി പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവ്വഹിച്ചു.

മോൻസ് ജോസഫ് എം.എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, അനെർട്ട് സി.ഇ.ഒ നരേന്ദ്ര നാഥ് വേലൂരി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സി കുര്യൻ, പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ടെസി സജീവ്, അനർട്ട് ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.