ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമ പഞ്ചായത്തായ വട്ടവടയിലെ വിവിധ ഗ്രാമങ്ങളിലെ കൃഷിത്തോട്ടങ്ങളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സന്ദര്‍ശനം നടത്തി.
ഊര്‍ക്കാട്, വട്ടവടപാലം, പഴത്തോട്ടം, സ്വാമിയാളറക്കുടി തുടങ്ങി വിവിധയിടങ്ങളിലെ കൃഷിത്തോട്ടങ്ങളിലും സ്‌ട്രോബറി തോട്ടവും മന്ത്രി സന്ദര്‍ശിച്ചു.
വന്യമൃഗശല്യവും ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയുമടക്കമുള്ള വിവിധ വിഷയങ്ങള്‍ കര്‍ഷകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വട്ടവടയിലെ കാര്‍ഷിക മേഖല നേരിടുന്ന മറ്റിതര പ്രശ്‌നങ്ങളും കര്‍ഷകര്‍ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. പ്രാദേശിക ജനപ്രതിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി. സ്വാമിയാളറക്കുടിയിലെത്തിയ മന്ത്രി ഊരുമൂപ്പരടക്കമുളളവരും കര്‍ഷകരുമായും സംവദിച്ചു. മന്ത്രിക്ക് ഊഷ്മളമായ സ്വീകരണമൊരുക്കിയ കോളനി നിവാസികള്‍ ഫാം റോഡുകളുടെ ശോചനീയാവസ്ഥയടക്കമുള്ള വിവിധ വിഷയങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുറപ്പു നല്‍കിയാണ് മന്ത്രി സ്വാമിയാളറക്കുടിയില്‍ നിന്നും മടങ്ങിയത്.മന്ത്രിക്കൊപ്പം അഡ്വ.എ രാജ എം എല്‍ എയും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അഡ്വ. എസ് വേണുഗോപാല്‍, ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ കെ സജീവ്, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ടെസി, അനിലാ മാത്യു, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഇടുക്കി പ്രിന്‍സിപ്പള്‍ അഗ്രിള്‍ച്ചറല്‍ ഓഫീസര്‍ സിജി, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും വട്ടവടയിലെത്തി.