തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനം. ഗുണ്ടാ വിളയാട്ടം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നല്ല നടപ്പിനുള്ള ബോണ്ട് വയ്പ്പിക്കുന്നതില്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റുമാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബോണ്ട് ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും സ്വീകരിക്കും.

കാപ സാധ്യതയുള്ള കേസുകളില്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ കൂടുതല്‍ ജാഗരൂകരാകണം. കൂടാതെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടവര്‍ ക്രിമിനല്‍ കേസുകളില്‍ വീണ്ടും ഉള്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കാപ നിയമപ്രകാരം വിട്ടു വീഴ്ചയില്ലാത്ത നടപടിയും സ്വീകരിക്കും.അവലോകന യോഗത്തില്‍ ഫോര്‍ട്ട്‌കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിഷ്ണു രാജ്, മൂവാറ്റുപുഴ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പി.എന്‍ അനി, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.യു കുര്യാക്കോസ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, സബ് ഡിവിഷണല്‍ പോലീസ് സൂപ്രണ്ടുമാര്‍ എന്നിവരും പങ്കെടുത്തു.