തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യവും ഒരുക്കേണ്ടതു സര്‍ക്കാരിന്റെയും തൊഴിലുടമകളുടെയും കൂട്ടുത്തരവാദിത്വമെന്ന് തൊഴില്‍-വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. എറണാകുളം ടിഡിഎം ഹാളില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 2021 വര്‍ഷത്തെ സംസ്ഥാന വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ്, ഫാക്ടറി ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എന്നിവ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങാനുള്ള പ്രോത്സാഹനവും പിന്തുണയും മികച്ച രീതിയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അതു പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ സുരക്ഷിതത്വവും പൊതുസമ്പത്തും ഉറപ്പാക്കുക എന്നതാണു തൊഴിലിടങ്ങളില്‍ ഏറ്റവും പ്രധാനമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. ഇതിനെപ്പറ്റി വിദ്യാര്‍ഥികള്‍ക്കിടയിലും അവബോധം സൃഷ്ടിക്കാനുള്ള ശ്രമം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

29,459 ഫാക്ടറികളെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് 5 കാറ്റഗറികളില്‍പ്പെടുത്തിയാണ് അവാര്‍ഡ് വിതരണം നടന്നത്. കൂടാതെ ബെസ്റ്റ് സേഫ്റ്റി വര്‍ക്കര്‍, ബെസ്റ്റ് സേഫ്സ്റ്റി ഗസ്റ്റ് വര്‍ക്കര്‍ എന്നിങ്ങനെയുള്ള വ്യക്തിഗത അവാര്‍ഡുകളും നല്‍കി.

ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍ കെ.എന്‍ ഗോപിനാഥ്, കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എ ജോസഫ് എന്നിവര്‍ സംസാരിച്ചു. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി. പ്രമോദ് സ്വാഗതവും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് എറണാകുളം ജോയിന്റ് ഡയറക്ടര്‍ കെ.ജയചന്ദ്രന്‍ നന്ദിയും അര്‍പ്പിച്ചു.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് വണ്‍ എറണാകുളം വിഭാഗം ഇന്‍സ്‌പെക്ടര്‍ നിതീഷ് ദേവരാജ് സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.