*സ്ത്രീ ശാക്തീകരണം നിരന്തര ഇടപെടലും വിശകലനവും ആവശ്യമുള്ള മേഖല
ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിനെ സംബന്ധിച്ചടുത്തോളം അഭിമാനിക്കാവുന്നതാണ്. ഏറ്റവും അധികം സ്ത്രീകൾ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആരോഗ്യ മേഖലയിലെ ഏത് വിഭാഗമെടുത്താലും സ്ത്രീകളാണ് കൂടുതലുള്ളത്. 14 ജില്ലാ മെഡിക്കൽ ഓഫീസർമാരിൽ 9 പേരും വനിതകളാണ്. ആശാവർക്കർമാർ മുതൽ എല്ലാ തലങ്ങളിലും സ്ത്രീ പങ്കാളിത്തം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ ശാക്തീകരണം നിരന്തര ഇടപെടലും വിശകലനവും ആവശ്യമുള്ള മേഖലയാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കേണ്ടതാണ്. തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് എല്ലാവർക്കും തൊഴിലിടങ്ങളിലെ ജോലിക്ക് പുറമേ അവർക്ക് വീടുകളിലും ജോലി ചെയ്യേണ്ടി വരുന്നു. ഈ കാലഘട്ടത്തിലും അടുക്കളയിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. വനിതാ ദിനത്തിൽ മാത്രമല്ല സ്ത്രീകളെ പറ്റി ചിന്തിക്കേണ്ടത്.

ലിംഗപരമായ വിവേചനങ്ങൾ ഒരിടത്തും ഉണ്ടാകാൻ പാടില്ല. ഈ മേഖലയിൽ വലിയൊരു ഇടപെടൽ ആരോഗ്യ വകുപ്പ് നടത്തുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിനായാണ് ഇടം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികളാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഇടം ലോഗോ പ്രകാശനവും, ബോധവൽക്കരണ പരസ്യ ചിത്രവും മന്ത്രി പ്രകാശനം ചെയ്തു. ഇതോടൊപ്പം തൃശൂർ ജില്ലയിലെ ആശാ പ്രവർത്തകരുടെ കോവിഡ് കാല അനുഭവകുറിപ്പുകൾ പുസ്തക രൂപത്തിൽ തയ്യാറാക്കിയ കരുതലിന്റെ കരങ്ങൾ പ്രകാശനം ചെയ്തു. കൂടാതെ ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക അജിത വിജയൻ എഴുതിയ ആശാകിരണങ്ങൾ എന്ന കവിതയുടെ ദൃശ്യാവിഷക്കാരവും ഈ വേദിയിൽ പ്രകാശനം ചെയ്തു. ഇതിനോടനുബന്ധിച്ച് വനിതാ ബോധവത്ക്കരണ ബസ് യാത്ര മന്ത്രി ഫ്ളാഗോഫ് ചെയ്തു.
വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, എൻ.എച്ച്.എം. ജില്ലാ പ്രാഗ്രാം മാനേജർ ഡോ. ആശ വിജയൻ, വാർഡ് കൗൺസിലർ എസ്.എസ്. ശരണ്യ എന്നിവർ പങ്കെടുത്തു.