*നിക്ഷേപ സൗഹൃദ അന്തരീക്ഷം മാതൃക ; കൂടുതൽ സഹകരിക്കുമെന്ന് തായ്‌ലന്റ്
കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം മാതൃകയാണെന്നും സംസ്ഥാനവുമായി സഹകരിച്ച് ഭക്ഷ്യസംസ്‌കരണം, കരകൗശല നിർമ്മാണം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കുമെന്നും തായ്‌ലന്റ് കോൺസൽ ജനറൽ നിടിരോഗ് ഫൊൺപ്രസേട്ട് പറഞ്ഞു. കേരളവുമായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാൻ തായ്‌ലന്റിനുള്ള താൽപര്യം അദ്ദേഹം അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവുമായി  കോൺസൽ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിൽ ആരംഭിക്കാൻ സാധിക്കുന്ന മറ്റ് വ്യവസായങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് നിക്ഷേപകർക്കനുകൂലമായി വരുന്ന മാറ്റങ്ങളിൽ കോൺസൽ ജനറൽ സന്തോഷം പ്രകടിപ്പിച്ചു. തായ് സംരംഭക ലോകത്തിന് പ്രതീക്ഷ നൽകുന്നതാണ് ഈ മാറ്റങ്ങളെന്നും കേരളത്തിൽ സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്ന നിക്ഷേപകർ കോൺസുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിക്ഷേപം നടത്താൻ താൽപര്യമുള്ള തായ്‌ലന്റ് നിക്ഷേപകരുമായി ആശയവിനിമയം നടത്താൻ നിശ്ചയിച്ചു.
ഭക്ഷ്യ സംസ്‌കരണ മേഖലയിൽ വർധിച്ചുവരുന്ന സാധ്യതകൾ മന്ത്രി കോൺസുൽ ജനറലിനോട് വിശദീകരിച്ചു.  വ്യവസായം ആരംഭിക്കാൻ താൽപര്യമുള്ള സംരംഭകർക്ക് സംസ്ഥാന സർക്കാരിന്റെ സഹകരണവും അദ്ദേഹം ഉറപ്പ് നൽകി. തുടർനടപടികൾ ഉണ്ടാകുമെന്നും ചർച്ചയിൽ തീരുമാനിച്ചു. കോൺസൽ സംഘത്തിന് കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറ•ുള വാൽക്കണ്ണാടിയും സമ്മാനിച്ചു.
തായ് ഡെപ്യൂട്ടി കോൺസൽ ജനറൽ  ലലാന ജിറ്റ്‌സട്ടാനനെ, വ്യവസായ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി സുമൻ ബില്ല എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.