തൊഴിൽ അന്വേഷകർക്ക് ആവശ്യമായ അവസരങ്ങൾ ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. യുവജനതക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ജോബ് ഫെയറുകൾ ഇനിയും നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ 2022 ഉദ്ഘാടന കർമ്മം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി ഒരു തൊഴിൽ ലഭിക്കുക എന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും ഇത്തരം ജോബ് ഫെയറുകൾ ഈ കുറവ് പരിഹരിക്കാൻ സഹായകരാമാകുമെന്നും അദ്ദേഹം പറഞ്ഞു. ജോബ് ഫെയർ ഏറ്റവും മനോഹരമായി നടപ്പിലാക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തിയ ജില്ലാ കളക്ടറെ എംഎൽഎ അനുമോദിച്ചു. ജില്ലയുടെ സമഗ്ര വികസനത്തിൽ ചടുലമായ പ്രവർത്തനങ്ങളാണ് കളക്ടർ കാഴ്ച വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കില്‍ ക്ലബുകളുടെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഓൺലൈനായി നിര്‍വഹിച്ചു. ജില്ലയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭാധനരായ നിരവധി ഉദ്യോഗാർത്ഥികൾ ഉണ്ടെന്നും അവർക്ക് വലിയ അവസരമാണ് ജോബ് ഫെയർ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. സുരക്ഷിതമായ ജീവിതത്തിന് തൊഴിൽ ആവശ്യമാണ്. യോഗ്യതക്കനുസരിച്ചുള്ള തൊഴിൽ നേടാൻ ജോബ് ഫെയറുകൾ സഹായകരമാണെന്നും കളക്ടർ പറഞ്ഞു.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചത്. വിവിധ മേഖലകളിലായി 40 കമ്പനികളും 600 ഓളം തൊഴിലന്വേഷകരും മെഗാ ജോബ് ഫെയറിൽ പങ്കെടുത്തു. രജിസ്ട്രേഷന് വേണ്ടി പത്ത് കൗണ്ടറുകളും തയ്യാറാക്കിയിരുന്നു.
കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ. പി. റോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം തോമസ് അറക്കപ്പറമ്പില്‍, ജില്ലാ പ്ലാനിങ് ആഫീസർ ഡോ. സാബു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.