ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കൂടുതല്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. അതിജീവനം അതിന്റെ ആദ്യഘട്ടം മാത്രമാണ്. വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴിലുകള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ശാരീരിക പരിമിതികളും പരിഗണിക്കും. ശാരീരിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് യോഗ്യതക്കനുസരിച്ചുള്ള തൊഴിലുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നതിനായി ഇത്തരം മേളകള്‍ ഭാവിയില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളക്ടറേറ്റില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ മേള ‘അതിജീവനം-2022’ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഡോ.റെഡ്ഡിസ് ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

തൊഴില്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഐ ടി, ഇ-കോമേഴ്‌സ്, ബി.പി.ഒ തുടങ്ങിയ മേഖലകളില്‍ നിന്നും 14 കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു. 250 ഉദ്യോഗാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്ത് പങ്കാളികളായി.