സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥ മഞ്ചേരിയില്‍ സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വിളംബര ജാഥ ജില്ലയാകെ പര്യടനം നടത്തിയ ശേഷമാണ് മഞ്ചേരിയില്‍ സമാപിച്ചത്. സമാപന പരിപാടി മഞ്ചേരി എം.എല്‍.എ. യു.എ. ലത്തീഫ്  ഉദ്ഘാടനം ചെയ്തു.

മഞ്ചേരിയിലെ അക്കാദമി വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് വന്‍സ്വീകരണമാണ് ജാഥക്ക് നല്‍കിയത്. തുടര്‍ന്ന് മഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ഇന്നലെ (വെള്ളി) രാവിലെ ഒന്‍പതിന് നിലമ്പൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. സന്തോഷ് ദേശീയ താരങ്ങളായ ആസിഫ് സഹീര്‍, സുഷാന്ത് മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു. നിലമ്പൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 ഓടെ വണ്ടൂരിലെത്തി. സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം അജ്മല്‍ ഉദ്ഘാടനം ചെയ്തു. മൂന്നിന് വിളംബര ജാഥ പെരിന്തല്‍മണ്ണയിലെത്തി. പെരിന്തല്‍മണ്ണയിലെ സ്വീകരണ പരിപാടി നഗരസഭാ ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. മുന്‍ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം അധ്യക്ഷനായി. പെരിന്തല്‍മണ്ണയില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 4.30 യോടെ ജാഥ മങ്കടയിലെത്തി. മങ്കടയിലെ സ്വീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസ്‌ക്കര്‍ അധ്യക്ഷനായി.മാര്‍ച്ച് 30ന് രാവിലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.ടി. ചാക്കോയാണ് സന്തോഷാരവം വിളംബര ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തത്.