18.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നല്‍കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അതേ പാക്കേജില്‍ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നല്‍കും. ഇക്കാര്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷം നടപടികള്‍ ആരംഭിക്കും. ഭൂമിയേറ്റെടുക്കലിന് മുമ്പ് സമയബന്ധിതമായി തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തും. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി നിര്‍ദേശിച്ച 18.5 ഏക്കര്‍ ഭൂമി എത്രയും വേഗത്തില്‍ ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാന്‍ റണ്‍വേക്ക് ഇരു വശങ്ങളിലുമായി 18.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കി റണ്‍വേ വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഒരു വശത്ത് 11 ഏക്കറും മറുവശത്ത് 7.5 ഏക്കറും സ്ഥലം ഏറ്റെടുക്കണം. കരിപ്പൂര്‍ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. വിമാനത്താവള റണ്‍വേ വികസനം വേഗത്തിലാക്കിയാല്‍ മാത്രമേ കരിപ്പൂരിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മുമ്പ് വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ എം.പി മാരും എം.എല്‍.എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം ആഭ്യന്തര വിമാനത്താവളം മാത്രമായി മാറുന്നത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലബാറിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വിമാനത്താവള വികസനത്തിന് ഉയര്‍ന്ന പരിഗണന നല്‍കുന്നത്.

റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ പരിഗണിച്ചു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിന് വ്യോമയാന മന്ത്രാലയം രണ്ടംഗ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. വ്യോമയാന മന്ത്രാലയം സെക്രട്ടറിയും മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമിയും അംഗങ്ങളായ സമിതി വിമാനത്താവള വികസനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിവരം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. റണ്‍വേ വികസനത്തിന് കരിപ്പൂരില്‍ 18.5 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കണമെന്ന് സമിതി നിര്‍ദ്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ എന്നിവര്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയതായും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിന്റെ സമ്പൂര്‍ണ വികസനത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണമെന്ന് ജനപ്രതിനിധികളുടെ യോഗത്തില്‍ ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍, സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്‍. മഹാലിംഗം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.