നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ 2021-ൽ നൽകിയ അഭിപ്രായം പരിഗണിക്കാതെ പുറത്തിറക്കിയതാണെന്നും ജനവാസ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള കരട് വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

2021-ൽ സംസ്ഥാന സർക്കാർ നൽകിയ വിശദമായ റിപ്പോർട്ടിൽ മുൻ റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കിയിരുന്നു. പ്രസ്തുത റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് കൈപ്പറ്റിയെങ്കിലും കരട് വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ പരിഗണിക്കപ്പെട്ടില്ല. ഇതാണ് ഈ പ്രദേശത്തെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിച്ചത്. ജനവാസ മേഖലയെ ഒഴിവാക്കി ഇക്കോ സെൻസിറ്റീവ് സോൺ നടപ്പാക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് വീണ്ടും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ കൊണ്ടു വരും.നിലവിൽ പുറപ്പെടുവിച്ച കേന്ദ്ര വിജ്ഞാപനത്തിൽ 71.27 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുന്നത്. എന്നാൽ ഫെബ്രുവരി 11ന് സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടിൽ ജനവാസ മേഖലകളെ ഒഴിവാക്കി 52.036 ചതുരശ്ര കിലോമീറ്റർ ആക്കി കുറച്ചിരുന്നു. ഇതിൽ നിന്ന് അമ്പൂരി, കള്ളിക്കാട്, വിതുര, കുറ്റിച്ചൽ പഞ്ചായത്തുകളിലെ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കുകയും ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കിയുമുള്ള ഇക്കോ സെൻസിറ്റീവ് സോൺ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഇതു സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിനായി വനം-വന്യജീവി വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. ജനപ്രതിനിധികൾ പങ്കുവെച്ച ആശങ്ക സംസ്ഥാന സർക്കാരിന്റെ നിലവിലുള്ള അഭിപ്രായത്തിന് അനുസരണമാണെന്നും പ്രസ്തുത ആശങ്കകൾ കേന്ദ്രത്തെ അറിയിച്ച് പൂർണ്ണമായ പരിഹാരം കണ്ടശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ എന്ന് മന്ത്രി ജനപ്രതിനിധികൾക്ക് ഉറപ്പു നൽകി.

ഈ വിഷയത്തിൽ വന്യജീവി സങ്കേതത്തിലെ ബഫർ സോൺ എന്ന വാക്ക് പലപ്പോഴും തെറ്റിദ്ധാരണാജനകമായി ഉപയോഗിക്കുന്നതായി മന്ത്രി പറഞ്ഞു. വന്യജീവി സങ്കേതത്തിൽ കോർ ഏരിയ, ബഫർ സോൺ, എക്കോ ടൂറിസം സോൺ എന്നിങ്ങനെ മൂന്ന് മേഖലകൾ ഭരണപരമായ ആവശ്യത്തിനായി തിരിച്ചിട്ടുണ്ട്. ഇതോക്കെ സങ്കേതത്തിന് ഉള്ളിൽ വരുന്ന പ്രദേശങ്ങളാണ്. ബഫർ സോണിൽ ഏതാനും സെറ്റിൽമെന്റുകൾ നിലവിലുണ്ട്. ഇക്കോ സെൻസിറ്റീവ് സോൺ എന്നത് സങ്കേതത്തിന് പുറത്തുള്ള പ്രദേശമാണ്. ഈ പ്രദേശമാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഈ കാര്യത്തിൽ പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും കേന്ദ്രത്തെയും സംസ്ഥാനത്തെയും നിലവിലുള്ള കരട് വിജ്ഞാപനത്തിനെതിരെയുള്ള അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. പ്രസ്തുത അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് ആവശ്യമെങ്കിൽ വേണ്ട ഭേദഗതി വരുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

യോഗത്തിൽ എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ജി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബാബുരാജ്, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസല രാജു, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, തിരുവനന്തപുരം എ.ഡി.എം ഇ.മുഹമ്മദ് സഫീർ, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.