ഖാദി ഷോറൂമുകളെ മാത്രമല്ല ഖാദിവസ്ത്ര മേഖലയെ തന്നെ നവീകരിക്കുന്ന പ്രവർത്തനങ്ങളുമായാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മുന്നോട്ട് പോകുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ തൃശൂര്‍ പാലസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുഞ്ഞുടുപ്പ് മുതൽ നൂതന രീതിയിലുള്ള തുണിത്തരങ്ങൾ വരെ ഇന്ന് ഖാദി തയ്യാറാക്കുന്നുണ്ട്. ഖാദി വസ്ത്രം ധരിക്കണമെന്ന സർക്കാർ ഉത്തരവ് ജീവനക്കാർ കൃത്യതയോടെ പാലിക്കുന്നു. മറ്റ് തർക്കങ്ങളില്ലാതെ ഒരു പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ ജീവനക്കാർ മുന്നോട്ടുവന്നത് ഖാദി ബോർഡിലാണെന്നും പി ജയരാജന്‍ പറഞ്ഞു. പരിസ്ഥിതി സൗഹാർദമായ ഖാദി വസ്ത്ര പ്രചരണത്തിൽ സർക്കാർ ജീവനക്കാർക്കൊപ്പം കുടുംബങ്ങളും അണി ചേരേണ്ടതുണ്ട്. ഖാദി ഷോറൂമിനോട് ചേർന്ന് തയ്യൽക്കട കൂടി ആരംഭിച്ചാൽ കൂടുതൽ ആദായം കൈവരിച്ച് അതുവഴി പെൻഷൻ, ഗ്രാറ്റിവിറ്റി തുടങ്ങിയ പ്രതിസന്ധികളെ മറികടക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ നവജാത ശിശുക്കൾക്കുള്ള ഖാദി കുട്ടിയുടുപ്പുകളുടെ ലോഞ്ചിങ്ങും പി ജയരാജന്‍ നിർവ്വഹിച്ചു. ഖാദി വസ്ത്രത്തിന്റെ ചരിത്രം സംബന്ധിച്ച് പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ആധുനിക രീതിയിലുള്ള വസ്ത്രധാരണത്തിന് അനുയോജ്യമായ തരത്തിൽ ഖാദി ബോർഡ് വസ്ത്രങ്ങൾ ഉൽപാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.