സ്വതന്ത്രമായ അഭിപ്രായവും മുന്‍ വിധികളില്ലാത്ത എഴുത്തും മാനവികതയും തുടങ്ങി നല്ല നിരൂപകയ്ക്കുവേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞയാളാണ് ലീലാവതി ടീച്ചറെന്ന് തകഴി സ്മാരക സമിതി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍ പറഞ്ഞു. തകഴി പുരസ്‌ക്കാരം ഡോ.എം.ലീലാവതിക്ക് വസതിയിലെത്തി സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മഹത്തായ പുരസ്‌ക്കാരം പരമഭാഗ്യങ്ങളിലൊന്നായി കാണുന്നെന്നു പുരസ്‌ക്കാരം സ്വീകരിച്ചതിനു ശേഷം ലീലാവതി ടീച്ചര്‍ പറഞ്ഞു. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണു പുരസ്‌കാരം.

മലയാള ഭാഷയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികൾക്ക് വിശ്വസാഹിത്യകാരന്‍ തകഴിയുടെ പേരില്‍ തകഴി സ്മാരകം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണ് തകഴി സാഹിത്യ പുരസ്‌ക്കാരം. 2021 ലെ പുരസ്‌ക്കാരത്തിനാണ് ഡോ.എം ലീലാവതിയെ അര്‍ഹയാക്കിയത്. ഏപ്രില്‍ 17 ന് തകഴിയുടെ ജന്മദിനത്തില്‍ തകഴി ശങ്കരമംഗലത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് അവാര്‍ഡ് വിതരണം നിശ്ചയിച്ചിരുന്നത്. പ്രായാധിക്യം മൂലം ടീച്ചര്‍ക്ക് എത്തിചേരാന്‍ കഴിയാതിരുന്നതിനാലാണ് തൃക്കാക്കരയിലെ ടീച്ചറിന്റെ വസതിയിലെത്തി അവാര്‍ഡ് നല്‍കിയത്.