അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഏറ്റവും മികച്ച കാലഘട്ടമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയുടെ അഞ്ച് കോടി രൂപ സഹായത്തോടെ കൈറ്റ് നിര്‍മിക്കുന്ന 141 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 125 എണ്ണം പൂര്‍ത്തീകരിച്ചു. 16 സ്‌കളുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 13 കെട്ടിടങ്ങള്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും.

കിഫ്ബിയുടെ മൂന്ന് കോടി രൂപ സഹായത്തോടെ നിര്‍മിക്കുന്ന 386 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 114 എണ്ണം പൂര്‍ത്തീകരിച്ചു. 70 കെട്ടിടങ്ങള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കോവിഡ് സാഹചര്യത്തിലുണ്ടായ ഇടവേളയ്ക്കു ശേഷം ജൂണ്‍ ഒന്ന് മുതല്‍ സജീവമായ അധ്യയന വര്‍ഷമാണ് പ്രതീക്ഷിക്കുന്നത്.

അധ്യായന സംവിധാനത്തില്‍ കാലാനുസൃത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദാസന്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി. സുമ ദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ഐ. ശൈല, വിദ്യാഭ്യാസ ഓഫീസര്‍ സി.എസ് ശ്രീകല, തുറവൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. പ്രസന്നകുമാരി, അരൂര്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലത എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2012ല്‍ എ.എം ആരിഫ് എം.പി എം.എല്‍.എ ആയിരുന്നപ്പോള്‍ നിയോജക ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.