കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ മരിച്ച വളര്‍ത്തുമൃഗങ്ങളെ മറവുചെയ്യാന്‍ അതാതു തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം വളര്‍ത്തു മൃഗങ്ങളെ സംസ്‌കരിക്കുന്നതിനു വേണ്ട നടപടികള്‍ അടിയന്തരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണെന്നും ഇവയുടെ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ഈ മാസം ഏഴു മുതല്‍ വയനാട് ജില്ലയില്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിട്ടുണ്ട്. ആളുകളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും വളര്‍ത്തു മൃഗങ്ങളും കന്നുകാലികളും ദുരന്തത്തില്‍പ്പെട്ടിരുന്നു. വളര്‍ത്തു മൃഗങ്ങളും മറ്റും പലയിടങ്ങളിലും ചത്തു കിടക്കുന്നതായും കുടിവെള്ള സ്രോതസുകള്‍ മലിനപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാനാണ് അടിയന്തര നടപടി.