കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പൂർണ അധ്യയനം തുടങ്ങി.സംസ്ഥാനമെമ്പാടുമുള്ള സ്‌കൂളുകളിൽ നടന്ന വർണാഭമായ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് 42.9 ലക്ഷം വിദ്യാർഥികൾ വിദ്യാലയ മുറ്റത്തേക്കെത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇതേ സമയം മറ്റു സ്‌കൂളുകളിലും പ്രവേശനോത്സവം നടന്നു. മധുരവും സമ്മാനങ്ങളും നൽകിയാണു വിദ്യാലയങ്ങൾ കുരുന്നുകളെ വരവേറ്റത്.

മതനിരപേക്ഷതയുടെ ഏറ്റവും വലിയ വിളനിലമാണു വിദ്യാലയങ്ങളെന്നു പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയം നാടിന്റെ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങളെ വേർതിരിക്കുന്നില്ല. എല്ലാ ജാതി മതസ്ഥരും ഒരേ കുടുംബത്തിൽപ്പെട്ട സഹോദരങ്ങളെപ്പോലെയാണു സ്‌കൂളിൽ കഴിയുന്നത്. അവർ ഒന്നിച്ചു കളിക്കുകയും പഠിക്കുകയും ബഹളമുണ്ടാക്കുകയുമൊക്കെ ചെയ്യും. ഇത് അപകടപ്പെടുത്താനുള്ള ബോധപൂർവമായ നീക്കങ്ങൾ പല കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടൽ ആവശ്യമാണ്. ഇതിനായി ശാസ്ത്രീയ ചിന്ത വളർത്തിയെടുക്കാൻ കഴിയണം. ശാസ്ത്രീയ ചിന്ത വളർത്തിയെടുക്കാൻ സ്‌കൂളുകൾ വലിയ തോതിൽ സഹായിക്കും. പൂക്കളെയും ശലഭങ്ങളെയും പൂത്തുമ്പികളെയും കണ്ടും അവയുമായി സല്ലപിച്ചും വളരുന്ന കുട്ടികൾ ഇതിനെയെല്ലാം സ്നേഹിച്ചുകൊണ്ടാണു വളരുന്നത്. അതു നാളെ സഹജാതരോടുള്ള സ്നേഹമായി വളരും.
കുട്ടികൾ കളിക്കുന്നതിന് അവസരം നിഷേധിക്കുന്ന രക്ഷിതാക്കൾ അപൂർവമായെങ്കിലുമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ഒന്നിച്ചു കൂട്ടുകാരോടൊത്തു കളിക്കുമ്പോഴും കൂട്ടുകൂടുമ്പോഴും കുട്ടികൾ പഠിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കുട്ടികളെ കളിക്കാൻ വിടാത്ത രക്ഷിതാക്കൾ അവരുടെ കുട്ടിക്കാലം ഓർക്കണം. അവർ അക്കാലത്തു കളിച്ചു വളരാതിരുന്നവരാണെങ്കിൽ അതിന്റേതായ കുറവുകൾ ഇപ്പോഴത്തെ ജീവിതത്തിൽ കാണുന്നമുണ്ടാകും. അങ്ങനെയുള്ളവർ തനിക്കുണ്ടായ ദുർഗതി കുഞ്ഞിനു വരരുതെന്നു ചിന്തിക്കണം.

നാട്ടിൽ കളിസ്ഥലങ്ങൾ പരിമിതപ്പെടുന്ന സാഹചര്യമാണ് ഇന്ന്. സ്‌കൂളുകളോടനുബന്ധിച്ചുള്ള കളിസ്ഥലങ്ങൾക്കു പുറമേ കുട്ടികൾക്കും ചെറുപ്പക്കാർക്കും കളിക്കാനും മറ്റു വിനോദങ്ങൾക്കുമായുള്ള പ്രത്യേക ഇടങ്ങൾ വേണം. കഴിയാവുന്നത്ര പൊതു ഇടങ്ങൾ നാട്ടിലുണ്ടാകണം. അതു സമൂഹത്തിന്റെ പൊതു ആരോഗ്യം വർധിപ്പിക്കുന്നതിനു സഹായിക്കും. പൊതു ഇടങ്ങൾ ആവശ്യമാണെന്ന പൊതുബോധത്തിലേക്കു സമൂഹം എത്തിച്ചേരണം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാകുകയെന്നതു പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നര വർഷത്തോളമായി വീടുകളിലായിരുന്ന വിദ്യാർഥികൾക്കു വിദ്യാലയത്തിന്റെ പുതുപരിസരം പരിചയപ്പെടുത്തുന്നതിൽ അധ്യാപകർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോവിഡ് ഏൽപ്പിച്ച പരുക്കുകൾ ഭേദമാക്കലും, കോവിഡ് തുറന്നുതന്ന സാധ്യതകൾ ഉപയോഗിക്കലുമാണ് ലക്ഷ്യം. കഴിഞ്ഞ രണ്ടു വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം, സ്‌കൂൾ കായികമേള, ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേള എന്നിവ ഈ വർഷം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വർണാഭമായ സ്വാഗത നൃത്തത്തോടെയാണു പ്രവേശനോത്സവ ചടങ്ങുകജൾ ആരംഭിച്ചത്. ചടങ്ങിനു ശേഷം പുതുതായി എത്തിയ കുരുന്നുകൾക്കു മുഖ്യമന്ത്രിയും മന്ത്രിമാരും ബാഗും കുടയും സമ്മാനമായി നൽകി. ഈ അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കഴക്കൂട്ടം സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു കലണ്ടർ ഏറ്റുവാങ്ങി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സ്നേഹ അനൂപിനെ പൊതുവിദ്യാഭ്യാസ മന്ത്രി ആദരിച്ചു.

ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യാതിഥിയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വാർഡ് കൗൺസിലർ എൽ.എസ്. കവിത, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.