ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തിലും പമ്പയുടെ പരിസരപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതിനാലും പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരുന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് ജില്ലാ കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിവരം അറിയിച്ചത്. പമ്പ  മണല്‍പ്പുറത്ത് 50 മീറ്ററോളം വിസ്തൃതിയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.    മണല്‍പ്പുറത്ത് പല സ്ഥലത്തും വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ജലം ഇറങ്ങിയാല്‍ മാത്രമേ കുഴികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ തീര്‍ഥാടകരെ കടത്തിവിടുന്നത് അത്യന്തം അപകടകരമായതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പമ്പയിലേക്ക് തിരിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. വാട്ടര്‍അതോറിറ്റിയുടെ പമ്പുകള്‍ വെള്ളത്തിനടിയിലായതുമൂലം പമ്പാ മണല്‍പ്പുറത്ത് പമ്പിംഗ് പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
ട്രാന്‍സ്‌ഫോര്‍മറുകളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ വൈദ്യുതി വിതരണം പോലും പുനസ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജലം ഇറങ്ങിയാല്‍ മാത്രമേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പമ്പയില്‍ ശുദ്ധജലത്തിന്റെ ക്ഷാമം അനുഭവപ്പെടാതിരിക്കുന്നതിന് ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്താന്‍ മന്ത്രി വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പെരുനാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട്     ലോറികളിലായി ജലം എത്തിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. പമ്പയുടെ മറുകരയില്‍ രണ്ട് വാട്ടര്‍ ടാങ്കുകളിലായി കുറച്ചുദിവസത്തേക്കുള്ള ശുദ്ധജലം സ്റ്റോക്കുണ്ട്. ഇത് തീരുന്ന അവസ്ഥയില്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. പ്ലാപ്പള്ളിയില്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞുതാണിട്ടുണ്ട്. വാഹന ഗതാഗതം നടക്കുമെങ്കിലും മുന്‍കരുതല്‍ ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് ഇത് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, എഡിഎം പി.റ്റി.എബ്രഹാം, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, ഡിഎംഒ ഡോ.എ.എല്‍.ഷീജ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.