പമ്പയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടവും പൊലീസും
പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ ശബരിമല അയ്യപ്പ ദര്‍ശനത്തിനും നിറപ്പുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു. പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് നദി കടന്നു പോകാന്‍ ആവില്ല.  പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സാധിക്കില്ല. മുന്‍കരുതല്‍ നടപടിയായും ദുരന്തങ്ങള്‍ ഒഴിവാക്കാനുമായാണ് അയ്യപ്പഭക്തരോട് ജലനിരപ്പ് താഴുന്നതു വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പമ്പാനദിയില്‍ ജലനിരപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. അപകടരമാം വിധം ഒഴുക്ക് പമ്പാനദിയില്‍ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ കൊച്ചുപമ്പാ, മൂഴിയാര്‍, കക്കി ഉള്‍പ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകള്‍ പരമാവധി ജലനിരപ്പ് എത്തിയതിനെത്തുടര്‍ന്ന് തുറന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അയ്യപ്പഭക്തരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീര്‍ഥാടകരോട് യാത്ര ഒഴിവാക്കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി പമ്പയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ മഴയുടെ തോതിനും മാറ്റമില്ല. പമ്പയില്‍ പൊലീസ് ബാരിക്കഡ് സ്ഥാപിച്ചും, വടം കെട്ടിയും, അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക്  സ്ഥിതിഗതികള്‍ കൈമാറാന്‍ സജ്ജമാണ്. മുന്നറിയിപ്പ് അവഗണിച്ച് പമ്പയില്‍ എത്തുന്നവരെ തിരിച്ചയക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട 14 ന് (നാളെ) വൈകുന്നേരം 5 മണിക്ക് തുറക്കും. 15ന് ആറിനും 6.30 നും മദ്ധ്യേയാണ് നിറപുറത്തിരി പൂജ.അച്ചന്‍കോവിലില്‍ ദേവസ്വം ബോര്‍ഡിന്റെ കൃഷി ഭുമിയില്‍ നിന്ന് കൊണ്ടുവരുന്ന നെല്‍ക്കതിര്‍ കുലകളാണ് ക്ഷേത്ര ശ്രീകോവിലില്‍ വച്ച് പൂജ നടത്തുന്നത്. നിറപുത്തരി പൂജയ്ക്ക് ശേഷം നെല്‍ കതിര്‍ അയ്യപ്പഭക്തര്‍ക്ക് വിതരണം ചെയ്യുകയാണ് ചടങ്ങ്.15 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി 16ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. തുടര്‍ന്ന് അഞ്ച് ദിവസം ക്ഷേത്രത്തില്‍ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. 21 ന് രാത്രി നട അടയ്ക്കും.