സ്വയം തൊഴില്‍ വായ്പയെടുത്ത് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ഒരുങ്ങുന്ന വനിതാ സംരഭകര്‍ക്ക് മാതൃകയും പ്രതീക്ഷയുമാകുകയാണ് മുട്ടില്‍ സ്വദേശിനിയായ എസ്. സിന്ധു. വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സ്വയം തൊഴില്‍ വായ്പയെടുത്ത് ഭക്ഷണശാല തുടങ്ങി വിജയം കൈവരിച്ച് മികച്ച വനിതാ സംരഭകയായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് സിന്ധു. കഴിഞ്ഞ വര്‍ഷമാണ് സിന്ധു വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നും സ്വയം തൊഴില്‍ വായ്പയെടുത്ത് മുട്ടിലില്‍ ഭക്ഷണശാല തുടങ്ങിയത്. 1,95,000 രൂപയാണ് വായ്പയെടുത്തത്. 5 മാസം മുട്ടിലില്‍ ഭക്ഷണശാല നടത്തിയതിന് ശേഷമാണ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ വനിതാ കാന്റീന്‍ ആരംഭിക്കുന്നതിനുള്ള അവസരം സിന്ധുവിനെ തേടിയെത്തിയത്. വനിതാ കാന്റീന്‍ ആരംഭിക്കാനുള്ള തീരുമാനം സിന്ധുവിന്റെ ജീവിതത്തില്‍ മാറ്റത്തിന് വഴിതെളിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും പുറത്തുനിന്നുള്ളവരുമടക്കം നിരവധി ആളുകള്‍ ദിവസേന സിന്ധുവിന്റെ ഭക്ഷ്യ രുചി തേടി കാന്റീനില്‍ എത്തി. വായ്പ തുക അടക്കുന്നതിനും ബാക്കിയുള്ള ചിലവുകള്‍കുമായി വലിയൊരു തുക മാസം കിട്ടുന്നതിന്റെ സന്തോഷം കൂടിയാണ് സിന്ധു പങ്കുവെക്കുന്നത്. ഭര്‍ത്താവ് വാസുവും 2 ജോലിക്കാരും കാന്റീനില്‍ സിന്ധുവിന്റെ സഹായത്തിനുണ്ട്. സാമ്പത്തിക സുരക്ഷയാണ് സ്ത്രീകളുടെ ശക്തിയെന്നും സംരംഭങ്ങള്‍ വഴി കാട്ടുമെന്നും സിന്ധു പറയുന്നു.