* വിജയ ശതമാനം കൂടുതൽ കോഴിക്കോട്, കുറവ് വയനാട്
* 78 സ്‌കൂളുകളിൽ 100 % വിജയം

2022 മാർച്ച് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 83.87 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2028 സ്‌കൂളുകളിലായി സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ 3,61,091 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 87.94 ശതമാനം പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ഒന്നാം വർഷത്തെ പരീക്ഷയുടെ സ്‌കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണയിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണ്ണയ രീതിയാണ് അവലംബിച്ചതെന്ന് പരീക്ഷാ ഫലം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി. വി. ശിവൻകുട്ടി പറഞ്ഞു.
1,89,370 പെൺകുട്ടികളിൽ 1,69,095 പേരും (89.29%), 1,73,306 ആൺകുട്ടികളിൽ 1,34,871 പേരും (77.82%) ഉന്നത പഠനത്തിന് യോഗ്യത നേടി. 1,79,153 സയൻസ് വിദ്യാർഥികളിൽ 1,54,320 പേരും (86.14%), 72,983 ഹ്യൂമാനിറ്റീസ് വിദ്യാർഥികളിൽ 55,183 പേരും (75.61%), 1,08,955 കോമേഴ്‌സ് വിദ്യാർഥികളിൽ 93,362 പേരും (85.69%) ഉന്നത പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 35,455 ൽ 21,599 പേരും (60.91%) പട്ടികവർഗ വിഭാഗത്തിൽ 5,622 ൽ 3,002 പേരും (53.39%) ഒ.ഇ.സി. വിഭാഗത്തിൽ 12,967 ൽ 9,493 പേരും (73.20%) ഒ.ബി.സി വിഭാഗത്തിൽ 2,27,763 ൽ 1,96,886 പേരും (86.44%) ജനറൽ വിഭാഗത്തിൽ 79,284 ൽ 71,885 പേരും (90.66%) ഉന്നത പഠനത്തിന് അർഹത നേടി.
ഗവൺമെന്റ് മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 1,53,673 ൽ 1,25,581 പേരും (81.72%) എയ്ഡഡ് മേഖലയിലെ 1,83,327 ൽ 1,57,704 പേരും (80.02%) അൺഎയ്ഡഡ് മേഖലയിലെ 23,884 ൽ 19,374 പേരും (81.12%) ഉന്നത പഠനത്തിന് യോഗ്യരായി.
റഗുലർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 28,450 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ+ നേടി. ഇതിൽ 22,117 പേർ പെൺകുട്ടികളും 6,333 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 19,490 പേർക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 2,871 പേർക്കും കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 6,089 പേർക്കും എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് ലഭിച്ചു. ഇതിൽ 53 കുട്ടികൾക്ക് മുഴുവൻ മാർക്കും (1200/1200) ലഭിച്ചു.
52,432 പേർ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിനു മുകളിലോ നേടിയപ്പോൾ 54,557 പേർ എല്ലാ വിഷയങ്ങൾക്കും ബി+ ഗ്രേഡോ അതിനു മുകളിലോ 61,893 പേർ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ 64,059 പേർ സി+ ഗ്രേഡോ അതിനു മുകളിലോ 41,419 പേർ സി ഗ്രേഡോ അതിനു മുകളിലോ 56 പേർ ഡി+ ഗ്രേഡോ അതിനു മുകളിലോ നേടി. 58,099 പേർക്ക് ഡി ഗ്രേഡും 72 പേർക്ക് ഇ ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്.
വിജയ ശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിലും (87.79%) എറ്റവും കുറവ് വയനാട് ജില്ലയിലുമാണ് (75.07%). ഏറ്റവും കൂടുതൽ വിദ്യാർഥികളെ (784 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ 89.92% പേർ ഉന്നത പഠനത്തിന് യോഗ്യരായി. മലപ്പുറം ജില്ലയിലെ എസ്.വി. ഹയർസെക്കൻഡറി സ്‌കൂൾ പാലേമേട്, എം.എസ്.എം. ഹയർസെക്കൻഡറി സ്‌കൂൾ കല്ലിങ്ങൽപ്പറമ്പ, എന്നീ സ്‌കൂളുകളിൽ യഥാക്രമം 741 ഉം 714 ഉം വിദ്യാർഥികൾ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 85.43 ഉം 96.64 ഉം ആണ്.  ഏറ്റവും കൂടുതൽ വിദ്യാർഥികളെ മുഴുവൻ വിഷയങ്ങൾക്കും എ+ ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറം (4,283) ആണ്. നൂറുശതമാനം വിജയം കരസ്ഥമാക്കിയ 78 സ്‌കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 17 ആണ്.
ഹയർ സെക്കൻഡറിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്നായി 1,518 പേർ പരീക്ഷ എഴുതിയതിൽ 1,043 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി (68.71%). 33 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് ലഭിച്ചു.
കേരള കലാമണ്ഡലം ആർട്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ 67 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 58 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 86.57.
44,890 വിദ്യാർഥികൾ സ്‌കോൾ കേരള മുഖാന്തിരം രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതി. ഇതിൽ 21,185 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 47.19. 583 പേർ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടി. സയൻസ് വിഭാഗത്തിൽ നിന്ന് 980 പേരിൽ 911 പേരും (92.96%), ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 28,320 പേരിൽ 12,977 പേരും (45.82%), കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 15,590 പേരിൽ 7,297 പേരും (46.81%) ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ പഠന വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ്  18,446 പേർ.
2010 മാർച്ച് മുതൽ 2021 മാർച്ച് വരെ ഹയർസെക്കൻഡറി പരീക്ഷകൾ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്തവരും 2022 ജനുവരി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവരും 2022 മാർച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുമടങ്ങുന്ന പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ വിഭാഗത്തിൽ 15,324 പേർ പരീക്ഷ എഴുതിയതിൽ 5,636 പേർ ഉപരി പഠന യോഗ്യത നേടി. വിജയശതമാനം 36.78.
ഒന്നും രണ്ടും വർഷത്തെ പൊതുപരീക്ഷകളുടെ സ്‌കോറുകളും നിരന്തര മൂല്യനിർണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും സർട്ടിഫിക്കറ്റിൽ  പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്‌കോറും ഗ്രേഡും സർട്ടിഫിക്കറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന്റെ വിതരണം ജൂലൈ മാസം പൂർത്തീകരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. 2013 മുതൽ സർട്ടിഫിക്കറ്റുകൾ സ്‌കൂൾ സീലും പ്രിൻസിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണ് നൽകുന്നത്. സർട്ടിഫിക്കറ്റിന്റെ കൗണ്ടർ ഫോയിലുകൾ സ്‌കൂളിൽ സൂക്ഷിക്കണം. കംപാർട്ട്‌മെന്റലായി പരീക്ഷ എഴുതി ഉന്നത പഠനത്തിനു യോഗ്യത നേടിയ വിദ്യാർഥികൾക്ക് അവർ മുൻ പരീക്ഷയിൽ യോഗ്യത നേടിയ സ്‌കോറുകളും ഇത്തവണ നേടിയ സ്‌കോറുകളും ചേർത്തുള്ള കൺസോളിഡേറ്റഡ് സർട്ടിഫിക്കറ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും നൽകുന്നതിനുള്ള സൗകര്യങ്ങൾ ഡയറക്ടറേറ്റിൽ നിലവിലുണ്ട്. കുട്ടികളുടെ ഫോട്ടോയും മറ്റു അനുബന്ധ വിവരങ്ങളും ഉൾപ്പെടുത്തിയ പരിഷ്‌കരിച്ച സർട്ടിഫിക്കറ്റുകളാണ് 2020 മുതൽ നൽകി വരുന്നത്.
2022 മാർച്ചിലെ രണ്ടാം വർഷ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2022 ലെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഉടൻ പ്രസിദ്ധീകരിക്കും.
വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിനോ ഉത്തരക്കടലാസുകളുടെ പകർപ്പിനോ സൂക്ഷ്മ പരിശോധനയ്‌ക്കോ അപേക്ഷിക്കാം. ഇരട്ട മൂല്യ നിർണ്ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് വിഷയങ്ങൾക്ക് പുനർമൂല്യ നിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. എന്നാൽ അവർക്ക് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ, അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് സമർപ്പിക്കേണ്ടത്. ഡയറക്ടറേറ്റിൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയർസെക്കൻഡറി പോർട്ടലിലും ലഭിക്കും. പുനർമൂല്യനിർണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകൾ ജൂൺ 22 മുതൽ സ്‌കൂളുകളിൽ സമർപ്പിക്കാം. നോട്ടിഫിക്കേഷൻ ഹയർസെക്കൻഡറി പോർട്ടലിൽ ലഭിക്കും.