നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരീരത്തിനും മനസിനും ഒരുപോലെ ഊർജം പ്രദാനം ചെയ്യുന്ന വ്യായാമമുറയാണ് യോഗയെന്നും അന്താരാഷ്ട്ര യോഗദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ സ്വാസ്ഥ്യവും സമചിത്തതയും പ്രദാനം ചെയ്യാൻ യോഗയ്ക്ക് സാധിക്കും. ശരീരത്തിലെ മർമ്മപ്രധാന ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നതിനാൽ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിലും യോഗയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കടക്കം യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യവും മാനസിക ഉ•േഷവും ലഭ്യമാക്കുക എന്നതാണ് യോഗദിന സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് അനുസൃതമായ പ്രവർത്തനം നടത്താൻ സാധിക്കട്ടെയെന്നും യോഗയുടെ ശാസ്ത്രീയ വശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ഈ ദിനാചരണം ഉപകാരപ്രദമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ജീവിതശൈലിയിലും ആഹാര ശൈലിയിലും മാറ്റം വരുത്തണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ചാൽ കേരളസമൂഹം അഭിമുഖീകരിക്കുന്ന ജീവിതശൈലീ രോഗങ്ങളെ കുറച്ച് കൊണ്ടുവരാനാകും. ആരോഗ്യമുള്ള ശരീരവും മനസും വ്യായാമവും നിത്യ ജീവിതത്തിന്റെ ഭാഗമാക്കണം. യോഗയിലൂടെ ഇത് വളരെപ്പെട്ടെന്ന് നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും രോഗമുക്തി നേടുന്നതിലും യോഗയ്ക്കു പരമപ്രധാന സ്ഥാനമുണ്ട്. ഒരേസമയം മനസിനും ശരീരത്തിനും ശാന്തതയും പ്രസന്നതയും പ്രദാനം ചെയ്യുന്നു എന്നതാണ് യോഗയുടെ പ്രത്യേകത. പ്രകൃതിയുമായി ഏറെ ഇണങ്ങിനിന്നുകൊണ്ടുള്ള ഒരു ശാസ്ത്രം കൂടിയാണിത്. യോഗയും വിവിധ ചികിത്സാ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസിപ്പിച്ചു വരുന്ന ചികിത്സാ രീതികൾ ആതുര ശുശ്രൂഷാ രംഗത്ത് വളരെ ഫലപ്രദമായി തുടർന്നു വരുന്നു. സമൂഹത്തിലെ ഏറ്റവും പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കടക്കം യോഗയിലൂടെ മെച്ചപ്പെട്ട ആരോഗ്യവും മാനസിക ഉ•േഷവും ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നതിനാണ് ‘യോഗ ഫോർ ഹ്യൂമാനിറ്റി’ എന്ന തീം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ശരീരത്തിലും മനസിലും അടിഞ്ഞുകൂടിയിരിക്കുന്ന കാര്യങ്ങളെ നീക്കം ചെയ്യുന്നതിന് യോഗ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പിഐബി, സിബിസി കേരള, ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിസ്വാമി, ഐഎസ്എം ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകപ്പ് ഡയറക്ടർ ഡോ. ഹരികൃഷ്ണൻ തിരുമംഗലത്ത്, ഹോമിയോ പ്രിൻസിപ്പൽ ആന്റ് കൺട്രോളിംഗ് ഓഫീസർ ഡോ. കെ. ബെറ്റി, നാഷണൽ ആയുഷ്മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ആർ ജയനാരായണൻ, ഡോ. പി.ആർ. സജി എന്നിവർ പങ്കെടുത്തു.