അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ് കേരള) അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി (ഫിസാറ്റ്) ‘ഹൈഡ്രോപോണിക്‌സ് ഗാർഡനർ’ കോഴ്‌സിൽ പരിശീലനം നൽകാൻ കരാറായി . കേരളത്തിൽ മണ്ണ് ഉപയോഗിക്കാതെ നടത്തുന്ന  കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും കുറഞ്ഞ സ്ഥലവും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് പരമാവധി ഉൽപ്പാദനം നേടുന്നത്  പ്രോൽസാഹിപ്പിക്കുന്നതിനുമുള്ള പരിശീലനമാണ് ഈ കോഴ്‌സ് വഴി നൽകുന്നത്. അസാപ് കേരള ഫിനാൻസ് വിഭാഗം മേധാവി എൽ അൻവർ ഹുസൈൻ, ഫിസാറ്റ് പ്രിൻസിപ്പൽ ഡോ മനോജ് ജോർജ് എന്നിവർ കരാറിൽ  ഒപ്പുവച്ചു.

പുതിയ കാർഷിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ താൽപ്പര്യമുള്ള ഏതൊരാൾക്കും ചേരാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്സ് 72 മണിക്കൂർ ഓഫ്ലൈൻ പരിശീലനവും 28 മണിക്കൂർ ഫാം വിസിറ്റുമായിരിക്കും. ആദ്യ ഘട്ടത്തിൽ ഫിസാറ്റിൽ നടത്തുന്ന പരിശീലനം തുടർന്ന് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അസാപ് കേരള ചെയർപേഴ്‌സണും എം.ഡിയുമായ ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. കമാൻഡർ വിനോദ് ശങ്കർ (റിട്ട.), ലൈജു ഐ പി, ലെഫ്റ്റനന്റ് കമാൻഡർ സജിത്ത് കുമാർ ഇ വി (റിട്ട.), വിജിൽ കുമാർ വി വി, ഡോ അനേജ്  സോമരാജ്  ദേവിപ്രിയ കെ എസ്, ബിജോയ് വർഗീസ്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.