ജില്ലയില്‍ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാക്കാത്ത ഫയലുകള്‍ ഒക്ടോബര്‍ മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.  ഓണ്‍ലൈനായി നടത്തിയ ജില്ലാതല ഫയല്‍ അദാലത്ത് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാനുള്ള ഫയലുകളുടെ കൃത്യമായ കണക്ക് എല്ലാ വകുപ്പുകളും ജൂണ്‍ 21ന് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തരം തിരിച്ച് സമയബന്ധിതമായി തീര്‍പ്പാക്കണം. ഇതിനായി ആക്ഷന്‍ പ്ലാന്‍ തയാറാക്കി ജൂൺ 25 നകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. സാങ്കേതിക കാരണങ്ങളാല്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്ത ഫയലുകള്‍ സംബന്ധിച്ച് ജില്ലാ ഓഫീസര്‍ മുഖേന വകുപ്പ് മേധാവികളെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
തീര്‍പ്പാക്കാനുള്ള ഫയലുകള്‍ സംബന്ധിച്ച് എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ജില്ലാതല അവലോകന യോഗം നടത്താനും തീരുമാനമായി.
ദീര്‍ഘകാലം ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഒരു ഓഫീസിലും ഫയല്‍ കെട്ടിക്കിടക്കാന്‍ പാടില്ലെന്നും ഫയലുകളുടെ നീക്കം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പു മേധാവികളുമായി നടന്ന ചര്‍ച്ചയില്‍ തീര്‍പ്പാക്കാനുള്ള ഫയലുകളുടെ കണക്ക് മന്ത്രി വിലയിരുത്തി. കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ അഭിനന്ദിച്ചു.
സംസ്ഥാന തലത്തില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് ഫയലുകൾ തരം തിരിച്ച് ലിസ്റ്റ് തയ്യാറാക്കും. എല്ലാ ഓഫീസുകളിലും ഒരു നോഡൽ ഓഫീസറും മൂന്ന് ഉദ്യോഗസ്ഥർ അടങ്ങിയ അദാലത്ത് സെൽ രൂപികരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.  വരും മാസങ്ങളില്‍ അദാലത്ത് നടത്താനുള്ള തീയതി വകുപ്പു മേധാവികളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു.