കാന്‍സര്‍ കെയര്‍ വയനാട്, കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് തുടങ്ങിയ വേറിട്ടതും ദിശാബോധം പകരുന്നതുമായ പദ്ധതികളൊരുക്കി വയനാട് ജില്ലാപഞ്ചായത്ത്. ഇതടക്കം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2022 -23 വര്‍ഷം വിവിധ മേഖലകളിലായി 30.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ രൂപരേഖയായി. കാന്‍സര്‍ കെയര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമ ബ്ലോക്ക് നഗരസഭകളമായി സഹകരിച്ച് സര്‍വ്വെ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലാ ആസുത്രണ ഭവനില്‍ 14 ാം പഞ്ചവത്സര പദ്ധതി കരട് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ ചികില്‍സക്കായി ആധുനിക സൗകര്യമൊരുക്കുന്നതിനുളള നടപടികളും പദ്ധതിയിലുണ്ടാകും. മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ കാര്‍ബണ്‍ നൂട്രല്‍ വയനാടി പദ്ധതിയില്‍ വിശദമായ പഠനം നടത്തും. വയനാടിന്റെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷം രൂപപ്പെടുത്തിയ 137 പദ്ധതികളാണ് രണ്ടാം ഘട്ടം വാര്‍ഷിക പദ്ധതികളായി സെമിനാറില്‍ അവതരിപ്പിച്ചത്. ഒന്നാം ഘട്ടത്തില്‍ സ്പില്‍ ഓവര്‍ ഉള്‍പ്പെടെ 28.57 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഉല്‍പാദന, വിദ്യാഭ്യാസ മേഖലയ്ക്കാണ് രണ്ടാം ഘട്ട കരട്പദ്ധതി രേഖയില്‍ പ്രാധാന്യം നല്‍കിയത്. ജനറല്‍ വികസന ഫണ്ടില്‍ നിന്നും 12.94 കോടി രൂപയും, പട്ടികജാതി വികസന ഫണ്ടില്‍ നിന്ന് 2.04 കോടി രൂപയും, പട്ടിക വര്‍ഗ്ഗ വികസന ഫണ്ടില്‍ നിന്ന് 8.16 കോടി രൂപയും തനത് ഫണ്ടില്‍ നിന്ന് 2.38 കോടി രൂപയും വിവിധ പദ്ധതി അടങ്കലായി വകയിരുത്തിയിട്ടുണ്ട്. മെയ്ന്റനന്‍സ് ഗ്രാന്റില്‍ റോഡ്, റോഡിതര പദ്ധതികള്‍ക്കായി യഥാക്രമം 4.18 കോടി, 40 ലക്ഷം രൂപയുടെ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി നെല്‍കൃഷിക്ക് സബ്സിഡി നല്‍കാനും ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ സബ്സിഡി നല്‍കാനും നിര്‍ദ്ദേശമുണ്ട്. ജില്ലയില്‍ വെറ്ററിനറി മേഖലയില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതി ഹൈടെക് ലബോറട്ടറി സൗകര്യം സ്ഥാപിക്കാനും മണ്ണറിഞ്ഞ് കൃഷിയിറക്കുന്നതിനായി കൂടുതല്‍ മണ്ണ് പരിശോധന ഉപകരണങ്ങള്‍ വാങ്ങാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കാന്‍ സെമിനാര്‍ നിര്‍ദ്ദേശിച്ചു. എല്ലാ വിദ്യാലയങ്ങളിലും ഇന്ററാക്ടീവ് പാനല്‍ ബോര്‍ഡ് ഉള്‍പ്പെടയുളള മാതൃക സ്മാര്‍ട്ട് റൂം ഒരുക്കാനും പെണ്‍കുട്ടികള്‍ക്കായി എല്ലാ സ്‌കൂളുകളിലും റെസ്റ്റ റൂം ഒരുക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും വായനാ സൗകര്യത്തോടെയുള്ള ലൈബ്രറികളും, ഓണ്‍ലൈന്‍ വായനയും സാധ്യമാക്കും. വിജയശതമാനം ഉയര്‍ത്തുന്നതിന് അക്കാദമിക് തലത്തില്‍ വരുത്താന്‍ പറ്റുന്ന മാറ്റങ്ങള്‍ ആസൂത്രണം ചെയ്യും. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി വണ്‍ ഗെയിം വണ്‍ സ്‌കൂള്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും. കലാ കായിക മേഖലയിലെ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് ട്രൈബല്‍ യൂത്ത് എന്ന പേരില്‍ ധനസഹായ പദ്ധതി രൂപീകരിക്കും. സ്‌കൂള്‍,കോളേജ്,ജില്ലാ,സംസ്ഥാന ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയികളാകുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിഭ പിന്തുണ ധനസാഹയ പദ്ധതി ആരംഭിക്കും. ഈ വര്‍ഷത്തോടുകൂടി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ആസ്ബറ്റോസ്‌രഹിതമാക്കാനുളള പദ്ധതിയും വയോജനങ്ങളുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളും, യോഗാ പരിശീലനവും ആരംഭിക്കാനുളള പദ്ധതികളും സെമിനാറില്‍ അവതരിപ്പിച്ചു.