ചിങ്ങ മാസത്തില്‍ കതിരണിയാനായി തലയെടുപ്പോടെ കാത്തിരിക്കുകയാണ് കൂടാളി ബങ്കണപ്പറമ്പിലെ അഞ്ച് ഏക്കറിലെ നെല്‍കൃഷി. ആറ് വനിതകളുടെ കൂട്ടായ്മയാണ് ഇവിടെ കരനെല്‍കൃഷി ഇറക്കിയത്. കൂടാളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളുമായ പി പി നളിനി,  പി വി ഗീത, എ കെ ചന്ദ്രിക, സി പി അനിത, പി വി പുഷ്പജ, എം കെ കമലാക്ഷി എന്നിവര്‍ ചേര്‍ന്ന് സ്ഥലം പാട്ടത്തിന് എടുത്താണ് കൃഷി ചെയ്യുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലമൊരുക്കി. കൃഷിഭവന്‍ വിത്തുകള്‍ നല്‍കി. വളം ഇവര്‍ തന്നെ വാങ്ങി. മെയ് മാസത്തിലാണ് വിത്തിട്ടത്. ലഭിക്കുന്ന വിളവ് ആറു പേര്‍ തുല്യമായി വീതിച്ചെടുക്കും. നളിനിയും ചന്ദ്രികയും ചേര്‍ന്ന് ‘ചൈതന്യം കുത്തരി’ എന്ന പേരില്‍ പ്രത്യേകം ബ്രാന്‍ഡായി അരി വിപണിയില്‍ എത്തിക്കും. മയ്യില്‍ മുല്ലക്കൊടിയിലെ മില്ലില്‍ കൊണ്ടു പോയാണ് നെല്ല് കുത്തി പാകമാക്കുക. ബാക്കിയുള്ളവര്‍ പാടശേഖര സമിതിക്ക് നെല്ല് കൈമാറും.
ഇതിന് പുറമെ പച്ചക്കറി കൃഷിക്കായി ഒരേക്കര്‍ നിലം ഒരുക്കിയിട്ടുണ്ട്. വെണ്ട, പയര്‍, കുമ്പളം, കക്കിരി, വെള്ളരി, താലോലി, വഴുതന, പച്ചമുളക് തുടങ്ങിവയവയാണ് കൃഷി ചെയ്യുക. പഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയുടെ പൂര്‍ണ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.