പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ 20 കേസുകള്‍ പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. നാലെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി 10 പരാതികള്‍ ലഭിച്ചു. ഗവ. പ്രസിലേക്കുള്ള ബൈന്‍ഡര്‍ ഗ്രേഡ് II തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ വഴിയും പി.എസ്.സി. നിയമനത്തിലും നിലവിലുള്ള ആനുപാതം ഭേദഗതി വരുത്തണമെന്ന പരാതിയില്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിച്ച് ഭേദഗതി ദ്രുതഗതിയിലാക്കണമെന്ന് യുവജന കമ്മിഷന്‍ ആവശ്യപ്പെട്ടു. വിഷയം സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി സംബന്ധിച്ച മീറ്റിങ്ങില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിനു വേണ്ടി ഹാജരായ പ്രതിനിധി അദാലത്തില്‍ അറിയിച്ചു.
മലയാളം കോപ്പി ഹോള്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി അടിയന്തിരമായി സ്‌പെഷ്യല്‍ റൂള്‍ രൂപീകരിക്കാനും കമ്മിഷന്‍ ശിപാര്‍ശ നല്‍കി. ഐ.എസ്.എം. വിഷം മെഡിക്കല്‍ ഓഫീസര്‍ നിയമനം ദ്രുതഗതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലെ ആറാം റാങ്ക് കരസ്ഥമാക്കിയ പരാതിക്കാരി നല്‍കിയ പരാതിയില്‍ കമ്മിഷന്‍ ഇടപെട്ടതിന്റെ ഭാഗമായി നിയമനം ലഭിച്ചു. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പി.കെ. മുബഷീര്‍, കമ്മിഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അണ്ടര്‍ സെക്രട്ടറി സി. അജിത് കുമാര്‍, സംസ്ഥാന കോഡിനേറ്റര്‍ എം. രണ്‍ദീഷ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.