നവകേരളം കര്‍മപദ്ധതി രണ്ടാം ഘട്ടത്തിലെ റിസോഴ്സ് പേഴ്‌സണ്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ തീവ്ര പരിശീലന പരിപാടി തിരുവനന്തപുരത്ത് ആരംഭിച്ചു. കേരള വികസനത്തിലെ പുതുതലമുറ പ്രശ്‌നങ്ങളെ അഭിസംബോധനം ചെയ്യുക എന്ന ശ്രമകരമായ പ്രവര്‍ത്തനമാണ് നവകേരളം കര്‍മപദ്ധതി റിസോഴ്സ് പേഴ്‌സണ്‍മാര്‍ നിര്‍വഹിക്കേണ്ടതെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി സംസാരിച്ച സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍. സീമ പറഞ്ഞു. കേരളത്തിന്റെ നവീകരണ പ്രക്രിയയിലെ സുപ്രധാന ഇടപെടലാണ് നടത്തേണ്ടത്. കേരള സമൂഹം നവീകരണത്തിന്റെ പുതിയ ദിശയിലേയ്ക്ക് ചുവടു വെയ്ക്കുന്ന ഈ ഘട്ടത്തില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന കൃത്യമാണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. അത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാനും പരിഹരിക്കാനുമാണ് ഹരിതകേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം എന്നീ വികസന മിഷനുകളും കേരള പുനര്‍നിര്‍മാണ പദ്ധതിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡോ. ടി. എന്‍. സീമ പറഞ്ഞു. നവകേരളം കര്‍മപദ്ധതി മാര്‍ഗരേഖയെ അടിസ്ഥാനമാക്കി നടക്കുന്ന പരിശീലന പരിപാടിയില്‍ 160 പേര്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ് സെന്റര്‍ കേരളയിലാണ് പരിശീലനം നടക്കുന്നത്. നവകേരളം കര്‍മപദ്ധതിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ. എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അടുത്ത ദിവസം പരിശീലകരെ അഭിസംബോധന ചെയ്യും.