സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സുതാര്യമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി തൊടുപുഴ ടൗണ്‍ഹാളില്‍ വനം വകുപ്പ് സംഘടിപ്പിച്ച സര്‍ക്കിള്‍ അദാലത്തില്‍ 15,038 ഫയലുകള്‍ തീര്‍പ്പാക്കി.

ഹൈറേഞ്ച് സര്‍ക്കിളിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ടെറിട്ടോറിയല്‍ ഡിവിഷനുകള്‍, വൈല്‍ഡ് ലൈഫ് ഡിവിഷനുകള്‍, സാമൂഹിക വനവല്‍ക്കരണ വിഭാഗം, ഇന്‍സ്‌പെക്ഷന്‍ ആന്റ് ഇവാലുവേഷന്‍ വിഭാഗം, വര്‍ക്കിംഗ് പ്‌ളാന്‍ ഡിവിഷന്‍ തുടങ്ങി വനം വകുപ്പിന്റെ 63 ഓഫീസുകളിലായി ആകെ 44,335 ഫയലകളാണ് തീര്‍പ്പ് കല്‍പിക്കാനുണ്ടായിരുന്നത്. അതില്‍ ഒന്നു മുതല്‍ നാലു ഘട്ടങ്ങള്‍ പൂര്‍ത്തികരിച്ചപ്പോള്‍ 15,038 ഫയലുകള്‍ തീര്‍പ്പാക്കി.
നാലാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ ഹൈറേഞ്ച് സര്‍ക്കിളിലെ 29,469 ഫയലുകളില്‍ 10,481 ഫയലുകളും (35.57%) വൈല്‍ഡ് ലൈഫ് സര്‍ക്കിളില്‍ 11,477 ഫയലുകളില്‍ 3,084 ഫയലുകളും (26.87%) ഐ ആന്റ് ഇ സര്‍ക്കിളില്‍ 2,214 ഫയലുകളില്‍ 902 ഫയലു കളും(40.74%) സോഷ്യല്‍ ഫോറസ്റ്ററി സര്‍ക്കിളില്‍ 1,121 ഫയലുകളില്‍ 541 ഫയലുകളും (48.26%) വര്‍ക്കിംഗ് പ്‌ളാന്‍ ഓഫീസിലെ 54 ഫയലുകളില്‍ 30 ഫയലുകളും (55.56 %) തീര്‍പ്പാക്കി.

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതും വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള 2,212 ഫയലുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. വന്യമൃഗ ആക്രമണത്തില്‍ നഷ്ടപരിഹാരമായി 107 അപേക്ഷകളിന്മേല്‍ 39,28,299 രൂപയും മറ്റുള്ള ആനുകൂല്യങ്ങള്‍ക്കുള്ള 20 അപേക്ഷകളില്‍ 20,53,51 രൂപയും ഉള്‍പ്പെടെ 41,33,650 രൂപ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു. വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞ നാഗരാജ് എന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചറുടെ വിധവ ചിത്രാദേവിക്ക് വനം വകുപ്പില്‍ വാച്ചര്‍ തസ്തികയില്‍ നിയമനം നല്‍കുന്ന ഉത്തരവും മന്ത്രി കൈമാറി. വനാവകാശ നിയമം അനുസരിച്ച് കട്ടമുടി കുഞ്ചിപ്പെട്ടി ട്രൈബല്‍ സെറ്റില്‍മെന്റിലേക്കുളള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അനുവാദം നല്‍കിക്കൊണ്ടുളള ഉത്തരവും, മരാധിഷ്ഠിത വ്യവസായങ്ങള്‍ക്കുളള ലൈസന്‍സുകളും മന്ത്രി എ.കെ ശശീന്ദ്രന്‍ വിതരണം ചെയ്തു.

പൊതുജനങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കിയ 146 ഫയലുകളില്‍ ഗുണഭോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട 41,33,650 രൂപ ധനസഹായത്തിന്റെയും മറ്റ് സേവനങ്ങളുടെയും ഉത്തരവുകളും അദാലത്തില്‍ വിതരണം ചെയ്തു.