പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വളരെ ചുരുക്കം ആളുകളെയാണ് ഇനി രക്ഷപ്പെടുത്താനുള്ളത്. ഇന്നു കൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഹെലികോപ്ടറും ബോട്ടുകളും മുഖേന പ്രളയക്കെടുതിക്കിരയായവര്‍ക്കുള്ള ഭക്ഷണ വിതരണം നടത്തി വരുകയാണ്. ബോട്ട് എത്താത്ത സ്ഥലങ്ങളിലാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം.
ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് രണ്ട് ഓഫീസര്‍മാരെ വീതം എല്ലാ ക്യാമ്പിലും നിയമിച്ചിട്ടുണ്ട്. ഇന്ന് എയര്‍ഫോഴ്‌സിന്റെ രണ്ടും ഒഎന്‍ജിസിയുടെ ഒരു ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനുമായി വിന്യസിച്ചിട്ടുണ്ട്. അപ്പര്‍കുട്ടനാട്ടിലെ നിരണം, കടപ്ര, പെരിങ്ങര എന്നിവിടങ്ങളിലും കോഴഞ്ചേരി താലൂക്കിലെ ആറാട്ടുപുഴയിലും ശബരിമലയിലും ഭക്ഷണ വിതരണം നടത്തും. ഫുഡ് ഹബ്ബുകളില്‍ വരുന്ന അവശ്യവസ്തുക്കള്‍ വേര്‍ തിരിച്ച് ആവശ്യാനുസരണം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുകയാണെന്നും കളക്ടര്‍ പറഞ്ഞു.