കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ 11 ദിവസത്തെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് തുടക്കമായി. വാഴവര നിര്‍മല സിറ്റിയില്‍ ആദ്യ ക്യാമ്പ് ആരംഭിച്ചു. നഗരസഭയിലെ 1,2,3,4,33,34 വാര്‍ഡുകളിലെ വളര്‍ത്തു നായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണ് നിര്‍മലാസിറ്റിയിലെ ക്യാമ്പ്.
കട്ടപ്പന നഗരസഭ പരിധിയില്‍ തെരുവുനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും തെരുവുനായ ശല്യത്തിനെതിരെ നഗരസഭയില്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെയും കട്ടപ്പന ഗവ. വെറ്ററിനറി പോളി ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.
34 വാര്‍ഡുകളിലായി ഒക്ടോബര്‍ 13 വരെയാണ് ക്യാമ്പ് നടത്തുക. ഓരോ വാര്‍ഡുകളിലും പ്രത്യക കേന്ദ്രങ്ങള്‍ ക്യാമ്പിനായി സജ്ജമാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളിലെ പേവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ നഗരസഭയിലെ എല്ലാ വളര്‍ത്തു നായ്ക്കളെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു. അനുവദിച്ച സമയ പരിധിക്കുള്ളില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഉടമസ്ഥരില്‍ നിന്ന് പിഴ ഈടാക്കാനാണ് നഗരസഭാ തീരുമാനം. ഒക്ടോബര്‍ 20 ന് ശേഷം തെരുവ് നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കും.