വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചത് വേദനാജനകമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മരിച്ചവരിൽ അഞ്ചുപേർ വിനോദയാത്രയ്ക്ക് പോയ കുട്ടികളാണെന്നത് ദുഖത്തിന്റെ ആഴം വർധിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. ബന്ധുക്കളെ മന്ത്രി ആശുപത്രികളിലെത്തി ആശ്വസിപ്പിച്ചു. അപകട കാരണത്തെക്കുറിച്ചുള്ള അന്വേഷണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അപകട വിവരം അറിഞ്ഞ് അതി പുലർച്ചെ തന്നെ മന്ത്രി പരുക്കേറ്റവരെ ചികിത്സിക്കുന്ന തൃശൂർ മെഡിക്കൽ കോളജിലെത്തിയിരുന്നു. തുടർന്ന് അപകടം നടന്ന സ്ഥലത്തും, പോസ്റ്റ്‌മോർട്ടം ചെയ്യുന്ന രണ്ട് ആശുപത്രികളിലുമെത്തി മന്ത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയ തൃശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.