ഡിജിറ്റൽ റീസർവ്വെ പ്രവർത്തനത്തിൽ ജന പങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാനത്ത് ഒക്‌ടോബർ 12 മുതൽ സർവ്വെ സഭകൾ ചേരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവ്വെ നടക്കുന്ന 200 വില്ലേജുകൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപന വാർഡുകളിലാണ് സർവ്വെ സഭകൾ വിളിച്ചുചേർക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്‌ടോബർ 12ന് മംഗലപുരം വില്ലേജിൽ നടക്കും.
‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ എന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ റീസർവ്വെ ആരംഭിക്കുന്നതെന്ന് ഇതുസംബന്ധിച്ച് ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, വാർഡ് അംഗങ്ങൾ എന്നിവരുടെ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്്ത തദ്ദേശ സ്വയംഭരണ, ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഭൂമി സംബന്ധമായ തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും വലിയ അളവിൽ പരിഹാരമാകാൻ ഡിജിറ്റൽ റീസർവ്വെ സഹായകമാകും. ഭൂമി സംബന്ധമായ സേവനങ്ങൾ മികച്ച രീതിയിൽ ജനങ്ങൾക്ക് ലഭിക്കുന്നതിനും ഇത് വഴി സാധിക്കും. വാർഡിലെ മുഴുവൻ ഭൂവുടമകളെയും സർവ്വെസഭകളിൽ പങ്കൈടുപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ നൽകണം. ജനങ്ങളുടെ നല്ല പിന്തുണ ഇതിന്റെ വിജയത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളത്തത്തോടെ പൂർണമായി ജനകീയ സഹകരണത്തോടെയുള്ള സർവ്വെയാണ് ലക്ഷ്യമിടുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അറിയിച്ചു. നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവ്വെ പൂർത്തിയാക്കാനാണ് പദ്ധതി. ഇതിനായി ആവശ്യമായ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും എല്ലാം സജ്ജമാക്കി. 807.38 കോടി രൂപ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ അനുവദിച്ചു. 1500 പുതിയ സർവ്വെയർമാരെയും മറ്റ് താൽക്കാലിക ജീക്കാരെയും നിയോഗിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്്. സംസ്ഥാനത്ത് 200 വില്ലേജിലാണ് ആദ്യഘട്ടത്തിൽ സർവ്വെ നടക്കുക. ഈ പ്രദേശങ്ങളിലാണ് സർവ്വെ സഭകൾ ചേരുന്നത്.

ഭൂമിയുടെ ഉടമസ്ഥർക്ക് സുതാര്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവിധമായിരിക്കും സർവ്വെ പ്രവർത്തനങ്ങൾ. സർവ്വെ നടപടികളെയും സാങ്കേതിക കാര്യങ്ങളെയും കുറിച്ച്് ജനങ്ങൾക്കുള്ള എല്ലാ സംശയങ്ങൾക്കും സർവ്വെസഭകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം നൽകും. ഇതിനായി ഓരോ തദ്ദേശസ്ഥാപനത്തിലും രണ്ടു വീതം സർവ്വെ വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ ഇതിനായി പ്രത്യേക സെക്ഷനും ഉണ്ടാകും. സർവ്വെ ഉദ്യോഗസ്ഥർ എത്തുമ്പോൾ ആവശ്യമായ രേഖകൾ ഹാജരാക്കുക, അതിർത്തികൾ അടയാളപ്പെടുത്തിവെക്കുക, അതിർത്തികൾ സർവ്വെ നടത്താൻ പാകത്തിൽ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ഉടമകൾ ചെയ്യണം. ഉടമ സ്ഥലത്തില്ലെങ്കിൽ ഏറ്റവും അടുത്ത ഒരാളെ പ്രത്യേകം ചുമതലപ്പടുത്തി ഇക്കാര്യം സർവ്വെ വകുപ്പിനെ അറിയിക്കണം. ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ഈ സർവ്വെ. ഭൂമി ഉടമകളായ എല്ലാവരെയും ബാധിക്കുന്ന കാര്യമാണ് എന്നതിനാൽ ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി അഭ്യർഥിച്ചു.
യോഗത്തിൽ സർവ്വെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ ശ്രീറാം സാംബശിവ റാവു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, സർവ്വെയും ഭൂരേഖയും വകുപ്പ് അഡീഷണൽ ഡയറക്ടർ സുരേശൻ കാണിച്ചേരിയൻ എന്നിവർ സംസാരിച്ചു.