സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ : മന്ത്രി കെ രാജൻ

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് (ഡിഎം) ക്ലബ്ബുകൾ രൂപീകരിക്കുക. എല്ലാ ആഴ്ചകളിലും വിവിധങ്ങളായ വിഷയങ്ങൾ കുട്ടികൾക്ക് സംസാരിക്കാനും ദുരന്തത്തെ നേരിടാൻ എങ്ങനെ പരിശീലിപ്പിക്കണമെന്നും പഠിപ്പിക്കുകയാണ് ക്ലബ് ലക്ഷ്യമിടുന്നത്. വയനാട് ജില്ലയിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തമുണ്ടായ സ്ഥലങ്ങൾ കണ്ടും കേട്ടുമുള്ള അനുഭവങ്ങളിലൂടെ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയാണ് ഡി എം ക്ലബ്ബുകളിലൂടെ ഉദ്ദേശിക്കുന്നത്. മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേയ്ക്കും എന്ന മുദ്രാവാക്യമുയർത്തി കേരളത്തിൽ ദുരന്ത നിവാരണ സാക്ഷരത യജ്ഞത്തിന് 2022 മുതൽ തുടക്കം കുറിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് “സജ്ജം” എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് പട്ടിക്കാട് ഗവ.സ്കൂളിലാണ് തുടക്കമാവുന്നത്. ദുരന്ത നിവാരണ സാക്ഷരതയിലൂടെ ഏത് ദുരന്തത്തെയും നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃത്യമായ മുന്നറിയിപ്പുകൾ നൽകി ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സജ്ജത്തിലൂടെ സാധിക്കും.

ദുരന്തലഘൂകരണത്തിലൂടെ ദുരന്തനിവാരണം സാധ്യമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് ദുരന്തനിവാരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി അറിയിച്ചു.പ്രകൃതിയെയും മനുഷ്യനെയും കേന്ദ്രബിന്ദുവാക്കുന്ന സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2018-ൽ പ്രളയം നേരിടുമ്പോൾ നമുക്ക് മുന്നനുഭവങ്ങളുടെ മാതൃക ഇല്ലായിരുന്നു. പ്രകൃതി സ്വഭാവങ്ങളിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം വലിയ വെല്ലുവിളിയാണ്. ദുരന്തലഘൂകരണത്തിനുള്ള ശാസ്ത്രീയമായ അറിവും പരിചയവും നേടാൻ നാം നിരന്തരം ശ്രമിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ടി എൻ പ്രതാപൻ എം പി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷാ പ്ലാനുകൾ തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന “ഉസ്കൂൾ ആപ്പ്” എം പി പ്രകാശനം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യൂണിസെഫിന്റെ സഹകരണത്തോടെ ആണ് ആപ്പ് വികസിപ്പിച്ചത്. എല്ലാ സ്‌കൂളുകളിലും സുരക്ഷാ പ്ലാനുകൾ പൂർത്തിയാക്കുകയും കുട്ടികളിൽ ദുരന്തപ്രതിരോധ അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ആഘാതങ്ങൾ ഏറിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് വികസിപ്പിച്ചത്.

ദുരന്ത ലഘൂകരണ പ്രദർശനത്തിന്റെ ഉദ്ഘാടനം യൂണിസെഫ് സോഷ്യൽ പോളിസി ചീഫ് ഹ്യുൻ ഹീ ബാൻ നിർവഹിച്ചു. സമൂഹത്തിൽ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന  ‘സജ്ജം’ പരിപാടിയുടെ ഭാഗമായി  സംസ്ഥാനതലത്തിൽ വിവിധ ബോധവൽക്കരണ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കായി മോക്ഡ്രിൽ,  എക്സിബിഷൻ, പ്രത്യേക പരിശീലന പരിപാടികൾ എന്നിവ നടന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിന സന്ദേശം വായിച്ചു. പരിപാടിയുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്, ഫയർ ആന്റ് റസ്ക്യൂ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

പാണഞ്ചേരി പഞ്ചായത്ത് ഗവ. എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ദുരന്ത നിവാരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ജില്ലാ കലക്ടർ ഹരിത വി കുമാർ, ആർഡിഒ പി എ വിഭൂഷൺ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി വി മദനമോഹൻ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, തൃശൂർ തഹസിൽദാർ ടി ജയശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.