മാനന്തവാടി താലൂക്കിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് ഓഫീസില്‍ നടത്തിയ അദാലത്തില്‍ 59 പരാതികള്‍ പരിഗണിച്ചതില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. പഞ്ചായത്ത് വിഭാഗത്തിലെ 18, റവന്യു വിഭാഗത്തിലെ 9, ആര്‍.ടി.ഒ വിഭാഗത്തിലെ 2, ബാങ്ക് സംബന്ധമായ 2, എസ്.സി, എസ്.ടി വിഭാഗത്തിലെ ഒരു പരാതിയുമാണ് തീര്‍പ്പാക്കിയത്.

ബാക്കിയുള്ള അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറി. പുതുതായി ലഭിച്ച 6 അപേക്ഷകളും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, സര്‍വ്വെ സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള അപേക്ഷകളാണ് പരിഗണിച്ചത്. അദാലത്തില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും മാനന്തവാടി താലൂക്ക് ഓഫീസിലും ലഭിച്ച അപേക്ഷകളാണ് പരിഗണിച്ചത്. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ.കെ. ഗോപിനാഥ്, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, ഭൂരേഖാ തഹസില്‍ദാര്‍ പി.യു. സിത്താര, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.