പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുക എന്നതാണ് സംസ്ഥാന സർക്കാർ കാഴ്ചപ്പാടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) ലിമിറ്റഡിന്റെ മാമലയിൽ പ്രവർത്തനമാരംഭിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നാടിൻ്റെ വികസനത്തിനു പൊതുമേഖലയെ ഉപയോഗിക്കാൻ കഴിയണം. ഉൽപാദനക്ഷമത വർധിപ്പിച്ച് ഉൽപാദന ചെലവു കുറച്ച് മികച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കെല്ലിനു സാധിക്കണം. സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തുന്നതിനും സ്ഥാപനത്തിനു കഴിയണം. പൊതുമേഖല സ്ഥാപനങ്ങളെ മികച്ചതാക്കാൻ വിവിധ പദ്ധതികളാണു സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച രീതിയിൽ ഉൽപാദന ക്ഷമത വർധിപ്പിച്ചാൽ കെല്ലിനെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന സ്ഥാപനമാക്കി മാറ്റാം. കെല്ലിൽ ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിച്ചെടുക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ഏഴുമാസം കൊണ്ട് എൺപതിനായിരത്തിൽ അധികം സംരംഭങ്ങൾ ആരംഭിച്ചു. ഇത്തരം സംരംഭങ്ങളുമായി സഹകരിച്ച് കെല്ലിനാവശ്യമായ സാധനങ്ങൾ നിർമ്മിക്കുന്നതിന് ചെറിയ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ആലോചിക്കണം. ഇന്ത്യയിൽ ഒരു വർഷം നൂറ് എം.എസ്.എം.ഇ യൂണിറ്റുകൾ ആരംഭിച്ചാൽ അതിൽ മുപ്പത് എണ്ണം ആദ്യവർഷം തന്നെ അടച്ചു പൂട്ടുകയാണ്. ഇത് കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, കെൽ ചെയർമാൻ പി.കെ രാജൻ മാസ്റ്റർ, മാനേജിംഗ് ഡയറക്ടർ റിട്ട. കേണൽ ഷാജി എം. വർഗ്ഗീസ്, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ പ്രകാശൻ, വാർഡ് മെമ്പർ ബിജു വി. ജോൺ, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡീൻ ഡോ.എ.പി ജെയിംസ്, കെൽ മാമല യൂണിറ്റ് ജനറൽ മാനേജർ ലത സി.ശേഖർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.