ലഹരിയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മനുഷ്യത്വത്തെ ചോർത്തിക്കളയുന്നതാണെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണം ഉണ്ടാകണെമന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ. സോണൽ ലെവൽ ഇന്റർ സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിന് അടിപ്പെട്ട ആൾ എങ്ങനെ മനുഷ്യത്വം ചോർന്നുപോകുന്നയാളാകുന്നു അതേപോലെതന്നെയാണ് അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും പിന്നാലെ പോകുന്നവരുടെ സ്ഥിതിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌കാര സമ്പന്നമെന്നു കരുതുന്ന കേരളത്തിൽ ദുർമന്ത്രവാദങ്ങൾ മുതൽ നരബലിവരെ സംഭവിച്ചു. പണത്തോടുള്ള അത്യാർത്തിയും അന്ധവിശ്വാസവുമാണ് ഇതിന്റെയൊക്കെ അടിസ്ഥാനം. മനുഷ്യത്വം ചോർത്തിക്കളയുന്ന മൃഗീയതയിലേക്കു മനുഷ്യരെ അധഃപ്പതിപ്പിക്കുന്ന അന്ധകാരത്തിന്റെ കൂട്ടിനകത്ത് കുട്ടികൾ അകപ്പെടാതെ നോക്കണം. മന്ത്രവാദങ്ങളിലും ആഭിചാരങ്ങളിലുമൊക്കെ ഇരയാക്കപ്പെടുന്നതിൽ അധികവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഇതു മുൻനിർത്തി സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമിടയിൽ വലിയ തോതിലുള്ള ബോധവ്തകരണം ഉണ്ടാകണം.

ലഹരിക്കെതിരായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ ജനകീയ ക്യാംപെയിൻ നടക്കുകയാണ്. കേരളത്തിന്റെ ഊർജസ്വലരായ വിദ്യാർഥി സമൂഹമാണ് ഈ ക്യാംപെയിന്റെ മുൻപന്തിയിൽ നിൽക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ച ക്യാംപെയിനിന്റെ ആദ്യ ഘട്ടം കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു സമാപിച്ചു. രണ്ടാം ഘട്ടം ശിശുദിനത്തിൽ തുടങ്ങി 2023ലെ റിപ്പബ്ലിക് ദിനം വരെയാണു നടക്കുക. സംസ്ഥാനത്തെ ഓരോ സ്‌കൂളും ഓരോ ക്ലാസ്മുറിയും വലിയ രീതിയിൽ പങ്കുകാരാകുംവിധമാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി വിരുദ്ധ ബോധവത്കരണത്തിനു തയാറാക്കുന്ന വിവിധ കലാരൂപങ്ങൾക്ക് ഇതിൽ വലിയ പങ്കുവഹിക്കാനാകും. ലഹരിക്കെതിരേ പോരാടാൻ ഓരോ വിദ്യാർഥിയും തങ്ങളുടെ കലാപരമായ കഴിവുകൾ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സ്‌കൂൾ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.