കൊടകര ഗ്രാമ പഞ്ചായത്തിൽ ആട് വളർത്തൽ വനിതാ പദ്ധതിയ്ക്ക് തുടക്കമായി. 2022-23 സാമ്പത്തിക വർഷത്തെ ജനകീയസൂത്രണ പദ്ധതി ഉൾപ്പെടുത്തി 4,80,000 രൂപ ചെലവഴിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതി ഫണ്ടിലെ പകുതി ഗുണഭോക്തൃ വിഹിതമായി ഈടാക്കും.

പഞ്ചായത്തിലെ 16 ഗുണഭോക്താക്കൾക്ക് രണ്ട് ആട് എന്ന രീതിയിൽ 32 ആടുകളെയാണ് വിതരണം ചെയ്തത്. കുടുംബശ്രീയുടെ ‘ആട് ഗ്രാമം’ പദ്ധതി മുഖേന കർഷകസംഘത്തിൽ നിന്ന് പഞ്ചായത്ത് ആടുകളെ വാങ്ങി വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഗ്രാമീണ വനിതകളുടെ സ്വയം തൊഴിൽ പുനരുദ്ധാരണത്തിനും വരുമാനം മാർഗം വർദ്ധിപ്പിക്കുന്നതിനുമായാണ് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നത്.

പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങ് പ്രസിഡന്റ്‌ അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സ്വപ്ന സത്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ ജി രജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശ്ശേരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷാജു, പഞ്ചായത്ത് അംഗങ്ങൾ, സീനിയർ വെറ്റിനറി സർജൻ ഡോ. മനോജ്‌ കുമാർ, ആട് കർഷകസംഘം പ്രസിഡന്റ്‌ വി എൽ ജോണി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഷിജു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ കെ തപതി എന്നിവർ പങ്കെടുത്തു.