പത്തനംതിട്ട ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിരുവല്ല ഗവ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന നവകേരള തദ്ദേശകം 2.0 ന്റെ   ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.അതി ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും ജില്ല ഏറെ മുന്നേറണം. സമ്പൂര്‍ണ ശുചിത്വത്തിന്റെ ഭാഗമായി മാലിന്യ ഉറവിട സംസ്‌കരണവും വാതില്‍ പടി ശേഖരണവും കാര്യക്ഷമമമായി ജില്ലയില്‍ നടപ്പാക്കണം. ഇതിനായി ഹരിത കര്‍മ്മസേനയെ വിപുലീകരിച്ച് ശക്തിപ്പെടുത്തണം. സമ്പൂര്‍ണ ശുചിത്വ ജില്ല എന്ന ലക്ഷ്യത്തിലെത്താന്‍ ജനപ്രതിനിധികള്‍ നേരിട്ട് ബോധവത്ക്കരണ പരിപാടികളില്‍ പങ്കാളികളാകണം.

അതി ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍  ഓരോ അതി ദരിദ്ര്യ കുടുംബങ്ങള്‍ക്കു വേണ്ടിയും മൈക്രോ പ്ലാനുകള്‍ തയാറാക്കി നടപ്പാക്കണം. വൈദ്യസഹായം, ആഹാരം തുടങ്ങിയ അടിയന്തരവശ്യങ്ങള്‍  ഉറപ്പു വരുത്തണം.
ഇതിനായി ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. അതിദരിദ്രര്‍ക്ക് അടിസ്ഥാന അവകാശ രേഖകളായ ആധാര്‍, റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി എന്നിവ ലഭ്യമാക്കുന്നതിനായി ക്യാമ്പുകള്‍ അടിയന്തരമായി സംഘടിപ്പിക്കണം. വാതില്‍ പടി സേവനങ്ങള്‍ നടപ്പാക്കുന്നത് വഴി ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ജനുവരിയോടുകൂടി അര്‍ഹരായ എല്ലാവര്‍ക്കും വാതില്‍പടി സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷൃം സാക്ഷാത്ക്കരിക്കണം. എബിസി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യ ഗൗരവത്തോടെ എടുക്കുന്നതിനൊപ്പം സ്ഥിരമായ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.

14-ാം പഞ്ചവത്സര പദ്ധതി നടത്തിപ്പില്‍ നിര്‍ണായക ചുമതലയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉള്ളത്. പ്രാദേശിക സര്‍ക്കാരുകളായാണ് തദ്ദേശസ്ഥാപനങ്ങളെ കാണുന്നത്. പ്രാദേശിക സാമ്പത്തിക വികസനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണന വിഷയമായി വരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ചിലവഴിക്കുന്നത് സംബന്ധിച്ച് നിയന്ത്രണങ്ങളില്‍ ഉദാരസമീപനമാണ് സര്‍ക്കാരിന്റെത്. തൊഴില്‍ തേടുന്ന വിദ്യാസമ്പന്നരായ യുവതീ, യുവാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും അതുവഴി പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പു വരുത്തുവാനും തൊഴിലും സംരംഭങ്ങള്‍ സൃഷ്ടിക്കാനുമുള്ള ശ്രമം ഉണ്ടാകണം. നൈപുണ്യവികസനത്തിനായി  തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൈ എടുക്കണം.

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള  ഗുണഭോക്തൃ ലിസ്റ്റ് സമയ ബന്ധിതമായി ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകള്‍ക്ക് നല്‍കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണം.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പില്‍ ജീവനക്കാരുടെ അപര്യാപ്ത മൂലമുള്ള കാലതാമസം ഒഴിവാക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതി പണം മാത്രം ഉപയോഗിച്ചുള്ള വികസനത്തെ മാത്രം ആശ്രയിക്കാതെ  തനത് വരുമാനം വര്‍ധിപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കണം. പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ  ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതികളുടെ വെറ്റിംഗ് അനാവശ്യമായി ദീര്‍ഘിപ്പിക്കുന്ന പ്രവണത ഒഴിവാക്കണം. നഗരസഭകള്‍ക്ക് പ്രത്യേകമായി ഇലക്ട്രിക്കല്‍ ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നത് ഗൗരവമായി ആലോചിക്കും.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളുടെ സജീകരണം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുറ്റമറ്റതാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍  എത്തുന്നതിനാല്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ ഏറെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും ശുചിത്വമിഷനും സംയുക്തമായി ഇടപെടണമെന്നും  മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളുടെയും വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പദ്ധതി നിര്‍വഹണത്തില്‍ മെച്ചപ്പെട്ട നിലയിലേക്ക് ജില്ലയ്ക്ക് വരാന്‍ സാധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ പാകപിഴ കണ്ടെത്തി തിരുത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്നും അദേഹം പറഞ്ഞു.തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘മലം ഭൂതം ‘ കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. ശ്രീലേഖയ്ക്കും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജ കുമാരിക്കും ഐഎല്‍ജിഎംഎസ് പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓമല്ലൂര്‍, പള്ളിക്കല്‍, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തുകള്‍ക്കുമുള്ള അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. മനസോടിത്തിരി മണ്ണ് പദ്ധതിയില്‍ ഭൂമി ദാനം നല്‍കിയ ഫിലിപ്പ് മാത്യു, എബ്രഹാം പുന്നൂസ്, ജോസഫ് വര്‍ഗീസ്, അന്നമ്മ വര്‍ഗീസ് എന്നിവരെ ആദരിച്ചു. ഭൂമി ലഭിച്ച ഗുണഭോക്തക്കളായ ലീലാമ്മ, ഗ്രേസി എന്നിവര്‍ക്ക് സാക്ഷ്യപത്രം മന്ത്രി നല്‍കി.