സംസ്ഥാനത്തെ വിവിധ സർക്കാർ/എയിഡഡ്/CAPE/സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്നു (23 നവംബർ) മുതൽ 29 വരെ നടത്തും. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. നിലവിലെ റാങ്ക് ലിസ്റ്റിൽ വേണ്ടത്ര അപേക്ഷകർ ഇല്ലാത്ത സ്ഥാപനങ്ങളിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിച്ച്  പ്രവേശനം നേടാം. പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം സ്‌പോട്ട് അഡ്മിഷനിൽ ഹാജരാകാൻ ശ്രദ്ധിക്കണം.

ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഒഴിവുകൾ പരിശോധിച്ചതിനു ശേഷം ഓരോ സ്ഥാപനത്തിലേയും റാങ്ക് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം.

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ എല്ലാ അസൽ രേഖകളും സമർപ്പിച്ച് മുഴുവൻ ഫീസടച്ച് അഡ്മിഷൻ നേടണം. പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച  രസീതോ ഹാജരാക്കിയാൽ മതിയാകും. ഒന്നിൽ കൂടുതൽ സ്ഥാപങ്ങളിൽ ഹാരാജാകുന്നവർ നിർബന്ധമായും പ്രോക്‌സി ഫോം ഹാജരാക്കണം.

പാർട്ട് ടൈം/ രണ്ടാം ഷിഫ്റ്റ് സ്പോട്ട് അഡ്മിഷൻ

ഗവ. പോളിടെക്‌നിക് കോളേജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളേജ്,  പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം,  സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം,  എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലെ നിലവിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കും വേണ്ടത്ര അപേക്ഷകളുടെ അഭാവത്തിൽ തുടങ്ങാതിരുന്ന പ്രോഗ്രാമുകളിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചു.  പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത അപേക്ഷകർ താല്പര്യമുള്ള സ്ഥാപനങ്ങളലേതെങ്കിലും നേരിട്ട് ഹാജരാകണം.  ഇന്ന് (23 നവംബർ) മുതൽ നവംബർ 29 വരെയുള്ള ദിവസങ്ങളിൽ അതാത് സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട് പ്രവേശന പ്രക്രിയ പൂർത്തീകരിക്കണം. വിശദ വിവരങ്ങൾക്ക്: www.polyadmission.org/pt.