ജില്ലയുടെ ഏറെ നാളത്തെ ആവശ്യമായ ഇ.എം.എസ്‌. സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തങ്ങൾ ഡിസംബറോടെ ആരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ആലപ്പുഴ ബീച്ചിനടുത്തുള്ള നവീകരിച്ച രാജ കേശവദാസ് നീന്തൽക്കുളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേഡിയം നിർമാണത്തിനായി ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 32.7 കോടി രൂപ ചെലവഴിച്ചാണ് നീന്തൽക്കുളം നവീകരിച്ചത്.

കായിക മേഖലയിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആലപ്പുഴ ജില്ലയിൽ വിവിധയിടങ്ങളിലായി 115 കോടി രൂപയുടെ 24 പ്രവർത്തികൾ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഒളിമ്പിക്സ് ഇനങ്ങളിൽ കായിക താരങ്ങൾക്ക് മികച്ച പരിശീലനം നൽകാനായി എല്ലാ ജില്ലകളിലും നൂതന കായിക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്‌കൂളുകളിലും കായികം പാഠ്യ വിഷയമാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുകയും ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാനും സഹായിക്കാനായാണ് കായിക രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്- മന്ത്രി പറഞ്ഞു.

ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു പ്രദർശന നീന്തൽ മത്സരവും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ബി.ടി.വി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.എം.ആരിഫ് എം.പി, അമ്പലപ്പുഴ എം.എൽ.എ. എച്.സലാം, നഗരസഭാ അധ്യക്ഷ സൗമ്യ രാജ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, സബ് കളക്ടർ സൂരജ് ഷാജി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് , ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.