കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ വികേന്ദ്രീകൃത തൊഴിലിടങ്ങളുടെ ശൃംഖല (വർക്ക് നിയർ ഹോം) സ്ഥാപിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ മനുഷ്യവിഭവശേഷിയെ പുത്തൻ തൊഴിൽ സാഹചര്യങ്ങളിലേയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നത്.

വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി ഇന്ന് (നവംബർ 30) തിരുവനന്തപുരത്ത് സംസ്ഥാനതല കൺസൾട്ടേഷൻ ശില്പശാല സംഘടിപ്പിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ബ്രാന്റിംഗും സുസ്ഥിര നടത്തിപ്പിൽ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾക്ക് ഉത്തരം കണ്ടെത്തലുകളുമാണ് ശില്പശാലയുടെ ലക്ഷ്യം. രാവിലെ 10ന് തിരുവനന്തപുരം ഹൈസിന്ദ് ഹോട്ടലിൽ നടക്കുന്ന സെമിനാറിൽ പ്രമുഖ കോ-വർക്കിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികളും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവികളും സംബന്ധിക്കും.

വിദ്യാസമ്പന്നരായ സ്ത്രീകൾക്കും വിദൂര തൊഴിലുകൾ ചെയ്യുന്നവർക്കും വിജ്ഞാനാധിഷ്ഠിത മേഖലകളിൽ തൊഴിലെടുക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് വർക്ക് നിയർ ഹോമുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.