ആത്മനിര്‍വൃതിയുടെ പന്ത്രണ്ടാം വര്‍ഷം

ഭക്ത ലക്ഷങ്ങള്‍ ദര്‍ശനപുണ്യം തേടി എത്തുന്ന അയ്യന്റെ തിരുസന്നിധിയെ മാലിന്യമുക്തമാക്കുന്ന മഹത് പദ്ധതി ‘പുണ്യം പൂങ്കാവനം’ വിജയകരമായി പന്ത്രണ്ടാം വര്‍ഷത്തിലേക്ക്. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസിനൊപ്പം മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ കൈകാര്‍ത്തതോടെ അയ്യന്റെ തിരുസന്നിധി അക്ഷരാര്‍ത്ഥത്തില്‍ പുണ്യഭൂമിയായി മാറുകയാണ്. എല്ലാദിവസവും ഒരു മണിക്കൂര്‍ ശുചീകരണ യജ്ഞവും തുടര്‍ന്ന് ബോധവല്‍ക്കരണവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇരുമുടിക്കെട്ട് തയ്യാറാക്കുമ്പോള്‍ തന്നെ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ബോധവല്‍ക്കരണം എല്ലാ സ്വാമിമാര്‍ക്കും നല്‍കുന്നുണ്ട്.

പുണ്യം പൂങ്കാവനം പദ്ധതിയില്‍ ഇക്കൊല്ലം വോളണ്ടിയര്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഇതിലൂടെ സേവന സന്നദ്ധ അറിയിക്കുന്നവര്‍ക്ക് അയ്യന്റെ തിരുസന്നിധിയെ മാലിന്യമുക്തമാക്കുന്ന ബൃഹത് പദ്ധതിയില്‍ പങ്കാളിയാകാം. ശബരിമലയ്ക്ക് പുറമേ പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി വ്യാപിപ്പിച്ചു. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍ പ്രചാരമാണ് പദ്ധതിക്ക് ലഭിക്കുന്നത്.