വെള്ളമുണ്ടയിലും പുല്‍പ്പള്ളിയിലും ക്യാമ്പ് തുടങ്ങി

അരലക്ഷത്തിലധികം സേവനങ്ങള്‍ പിന്നിട്ട് എ.ബി.സി.ഡി ക്യാമ്പുകള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വെള്ളമുണ്ട, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച തുടങ്ങിയ ക്യാമ്പില്‍ ആദ്യദിനം രേഖകള്‍ക്കായി നിരവധി പേരെത്തി. ജനുവരി അവസാനത്തോടെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ആധികാരിക രേഖകള്‍ നല്‍കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറും. സംസ്ഥാനതല പ്രഖ്യാപനത്തിനായി ശേഷിക്കുന്ന പഞ്ചായത്തുകള്‍ കൂടി വരും ദിവസങ്ങളില്‍ ക്യാമ്പുകള്‍ പൂര്‍ത്തിയാക്കും. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ക്യാമ്പാണ് എല്ലാവര്‍ക്കും ആധികാരിക രേഖ എന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടം വയനാട് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചത്. നിരവധി കാരണങ്ങളാല്‍ ആധാര്‍ ഉള്‍പ്പെടെയുള്ള ആധികാരിക രേഖകള്‍ ഇല്ലാതിരുന്ന ആയിരക്കണക്കിന് ആദിവാസികള്‍ക്കായി ഈ ക്യാമ്പ് ഒരേ സമയം ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നത്.

വെള്ളമുണ്ടയില്‍ എ.ബി.സി.ഡി ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ വിഷയാ വതരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കല്ല്യാണി, ബാലന്‍ വെള്ളരിമ്മല്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ സീനത്ത് വൈശ്യന്‍, പഞ്ചായത്തംഗങ്ങളായ അമ്മദ് കൊടുവേരി, എം.ലതിക, ടി.ഡി.ഒ സി.ഇസ്മെയില്‍, ഐ.ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി.ബോബന്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ബീന വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

പുല്‍പ്പള്ളി ടൗണ്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന ക്യാമ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി പ്രൊജക്ട് അവതരണം നടത്തി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭനാ സുകു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം ടി കരുണാകരന്‍, ശ്രീദേവി മുല്ലക്കല്‍, ജോളി നരിതൂക്കില്‍, മെമ്പര്‍മാരായ അനില്‍ സി കുമാര്‍, ഉഷ ടീച്ചര്‍, മണി പാമ്പനാല്‍, സിന്ധു ബാബു, പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, വികാരി ഫാ. ജോര്‍ജ് മൈലാടുര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഏകജാലകം വഴി 54209 സേവനങ്ങള്‍

ജില്ലയില്‍ 13 തദ്ദേശ സ്ഥാപനങ്ങളില്‍ അക്ഷയ ബിഗ് ക്യാമ്പെയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് ഇതുവരെ പൂര്‍ത്തിയാപ്പോള്‍ 54209 സേവനങ്ങളാണ് ലഭ്യമാക്കിയത്. വിവിധ വകുപ്പുകള്‍ കൈകോര്‍ത്ത കൗണ്ടറുകള്‍ വഴി സേവനങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ പരിശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തുകയാണ്. 6004 ല്‍ പരം കുടുംബങ്ങള്‍ക്കാണ് ക്യാമ്പിലൂടെ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമായത്. 10113 പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ കിട്ടി. 4000 ത്തോളം ജനന സര്‍ട്ടിഫിക്കറ്റുകള്‍. 8000 തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, 2156 വയസ്സ് തെളിയിക്കുന്ന രേഖകള്‍, 962 ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍ എന്നിങ്ങനെ ആധികാരിക രേഖകള്‍ സ്വന്തമായതിന്റെ കണക്കുകള്‍ നീളുകയാണ്.

ഡിജിറ്റല്‍ ലോക്കറില്‍ രേഖകള്‍ സുരക്ഷിതം

പലതവണയായി ലഭിച്ച രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ് ആദിവാസികുടുംബങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. കത്തിനശിച്ചും മഴവെള്ളം നനഞ്ഞുമെല്ലാം മുന്‍കാലത്ത് രേഖകള്‍ പലര്‍ക്കും നഷ്ടമായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഇവര്‍ക്കായി ഡിജിറ്റല്‍ ലോക്കറും പ്രായോഗികമാണെന്ന് ക്യാമ്പ് വിലയിരുത്തിയത്. 10045 ഡിജിറ്റല്‍ ലോക്കറിലായി ഇവരുടെ രേഖകള്‍ ഇപ്പോള്‍ സുരക്ഷിതമാണ്. ലോക്കര്‍ പാസ്സ് വേഡ് ഉപയോഗിച്ച് ഏതുകാലത്തും രേഖകള്‍ തുറന്നെടുക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചതോടെ വരും കാലത്തിലേക്കുള്ള ഒരു മുന്നേറ്റം കൂടിയാണ് ലക്ഷ്യംകണ്ടത്.

രണ്ട് പഞ്ചായത്തുകളില്‍ നൂറ് ശതമാനം

തൊണ്ടര്‍നാട്, വൈത്തിരി ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം എ.ബി.സി.ഡി ക്യാമ്പ് വഴി നൂറ് ശതമാനം ആധികാരിക രേഖകള്‍ ലഭ്യമാക്കിയ പദവി നേടി. ബാക്കിയുള്ള പഞ്ചായത്തുകള്‍ നൂറ് ശതമാനം രേഖകള്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജനപ്രതിനിധികള്‍ വഴിയും പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യെല്ലാം സഹകരണത്തോടെയാണ് ആദിവാസി കോളനികള്‍ തോറും കയറി രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ക്കിടയില്‍ നിന്നും മതിയായ രേഖകളി ല്ലാത്തതിനാല്‍ പുറത്താകേണ്ടി വരുന്ന സാഹചര്യം ഇനി ഇവര്‍ക്കി ടയിലുണ്ടാകില്ല. സംസ്ഥാന തലത്തില്‍ മാതൃകയായ പദ്ധതി നിര്‍വ്വഹണ ത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മിയടക്കമുള്ളവര്‍ ക്യാമ്പില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.