ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54  സിനിമകളുടെ അവസാന പ്രദർശനം വ്യാഴാഴ്ച. ഓസ്കാർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മൺ ചിത്രം അൺറൂളി , ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്സ്, ഇന്റർനെറ്റ് പ്രതിഭാസമായ റൂൾ 34 നെ ആസ്പദമാക്കിയുള്ള ചിത്രം റൂൾ 34, പാം ഡി ഓർ ജേതാവ് റൂബൻ ഓസ്ലൻഡിന്റെ  ആക്ഷേപഹാസ്യചിത്രം ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് , ട്യൂണീഷ്യൻ ചിത്രം ഹർഖ തുടങ്ങിയവയാണ്  അവസാന പ്രദർശനത്തിനെത്തുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങൾ.

കോൺസേൺഡ് സിറ്റിസൺ, എ പ്ലേസ് ഓഫ് അവർ ഓൺ, കെർ ,ടഗ്  ഓഫ് വാർ, ഉതാമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സര ചിത്രങ്ങളുടെ അവസാന പ്രദർശനവും വ്യാഴാഴ്ചയാണ് . കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദർശനവും വ്യാഴാഴ്ചയാണ്. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന സ്വവർഗാനുരാഗിയായ മധ്യവയസ്‌കൻ മകളുമായി ഒന്നിക്കാൻ നടത്തുന്ന ദൗത്യം പ്രമേയമാക്കിയ യു എസ്  ചിത്രം ദി വെയിലിന്റെയും അവസാന പ്രദർശനം വ്യാഴാഴ്ചയാണ്. ഫ്രീഡം ഫൈറ്റ്, 19 (1)(a), ബാക്കി വന്നവർ എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും നാളെയുണ്ടാകും.