മാനന്തവാടി ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം.ആര്‍ പ്രഭാകരന്‍ പഞ്ചായത്തിനുള്ള മൊമന്റോ പ്രസിഡന്റിനു കൈമാറി.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കാമ്പയിനാണ് തരിശ് രഹിത ഗ്രാമ പഞ്ചായത്ത്. ജില്ലയില്‍ ഒരോ ബ്ലോക്കിലെയും ഒരു തദ്ദേശ സ്ഥാപനം വീതം ഓരോ വര്‍ഷവും തരിശ് രഹിത ഗ്രാമമായി പ്രഖ്യാപിക്കും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നെന്മേനി, പനമരം ബ്ലോക്കില്‍ പുല്‍പ്പള്ളി എന്നീ പഞ്ചായത്തുകളെ തരിശുരഹിത ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. കല്‍പ്പറ്റ ബ്ലോക്കില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തിനെയാണ് ഇനി തരിശുരഹിത ഗ്രാമമായി പ്രഖ്യാപനം നടത്താനുള്ളത്.

പദ്ധതിയിലൂടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൃഷി യോഗ്യമായ മുഴുവന്‍ തരിശിടങ്ങളിലും കൃഷിയിറക്കിയിട്ടുണ്ട്. ആകെ 13.7 ഹെക്റ്ററില്‍ 9.7 ഹെക്ടര്‍ കൃഷിയോഗ്യമാക്കി. ബാക്കിയുള്ള 4 ഹെക്ടര്‍ രൂക്ഷമായ വന്യമൃഗ ശല്യം, ജല ക്ഷാമം എന്നീ കാരണങ്ങളാല്‍ കൃഷി യോഗ്യമാക്കാന്‍ സാധിക്കാത്തവയാണ്. വെള്ളമുണ്ട കൃഷി ഓഫീസര്‍മാരായ കെ.ആര്‍. കോകില, എ.എസ് അഷ്‌റഫ്, വാര്‍ഡ് മെമ്പര്‍മാര്‍, പാടശേഖര സമിതി ഭാരവാഹികള്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍, കൃഷി വകുപ്പ് ഇന്റേണ്‍സ്, നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.