കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ബീച്ച് ഫെസ്റ്റായി മാരാരി ബീച്ച് ഫെസ്റ്റ് മാറുമെന്ന് കാർഷിക വികസന കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. മാരാരിക്കുളത്ത് പ്രഥമ മാരാരി ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കോവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിലെ ക്രിസ്മസ് -ന്യൂ ഇയർ അടച്ചിട്ട ആഘോഷങ്ങളായിരുന്നു. ഇന്നും പലയിടങ്ങളും ഭീതിയിലാണ്. എന്നാൽ, ആരവങ്ങളിലേക്കും ആഘോഷങ്ങളിലേക്കും മനുഷ്യൻ കടന്നില്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ടും പ്രയാസവും കൊണ്ടുവരുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തരം പരിപാടികൾ നടത്തുന്നത്.

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെയും ഡി.ടി.പി.സി.യുടെയും സഹകരണത്തോടെ മനോഹരമായ ഫെസ്റ്റാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മാരാരിക്കുളം ബീച്ചിന് സംഘാടകർ പുതിയ രൂപവും ഭാവവും നൽകിയിട്ടുണ്ട്. ആഭ്യന്തര -വിദേശ സഞ്ചാരികൾക്ക് ആനന്ദിക്കാനും ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു ഇടമായി വരും നാളുകളിൽ ഇത് മാറുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ബായി, വൈസ് പ്രസിഡന്റ് സി.സി. ഷിബു, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബര്‍  31വരെയാണ് ഫെസ്റ്റ്. ഗാനമേള, മെഗാഷോ, മ്യൂസിക്കല്‍ ഫ്യൂഷന്‍, ഡിജെ പ്രോഗ്രാം, കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേള, കരകൗശലമേള, ചിത്രപ്രദര്‍ശനം, കഥാപ്രസംഗം, നാടന്‍പാട്ട്, നാടകം, കഥകളി, നൃത്തശില്‍പ്പം, സെമിനാറുകള്‍ തുടങ്ങിയവയാണ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.