കന്നിട്ട ജട്ടിയിൽ വ്യാഴാഴ്ച രാവിലെ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശിയായ 56കാരൻ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കേസുൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ നിർദേശം നൽകി. ദുരന്ത സ്ഥലം രാവിലെ ജില്ല കളക്ടർ സന്ദർശിച്ചിരുന്നു. ആലപ്പുഴ സൗത്ത് പോലീസിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിൽ ഹൗസ് ബോട്ടിന്റെ ഫിറ്റ്‌നസ് അടക്കമുള്ളവ പാലിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ള സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ബോട്ട് ഉടമയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകൾ കൂടാതെ രക്ഷപ്പെടുത്തി. സുരക്ഷ മാനദണ്ഡങ്ങൾ അടക്കം പാലിക്കാതെ സർവ്വീസ് നടത്തുന്ന ഹൗസ് ബോട്ടുകളിലും മറ്റ് ബോട്ടുകളിലും കർശന പരിശോധന നടത്തി നിയമ നടപടി സ്വീകരിക്കാൻ പോർട്ട്, പോലീസ്, ഫയർ ഫോഴ്‌സ് വിഭാഗങ്ങൾക്ക് ജില്ല കളക്ടർ നിർദേശം നൽകി.