കേന്ദ്ര സര്‍വ്വകലാശാല പ്രവേശനത്തിന് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് കരിയര്‍ പാത്ത് തുടങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘ഉയരെ’ യുടെ ഭാഗമായാണ് കരിയര്‍ പാത്ത് എന്ന പേരില്‍ പദ്ധതി തുടങ്ങുന്നത്. ജില്ലയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിനുളള പരിശീലനമാണ് കരിയര്‍ പാത്തിലൂടെ നല്‍കുക. രാജീവ് ഗാന്ധി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് ടീമായ ‘വീകാനു’മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേന്ദ്ര സര്‍വ്വകലാശാലകളില്‍ വയനാട് ജില്ലയില്‍ നിന്നും ആയിരം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ കേന്ദ്ര സര്‍വ്വകലാശാലകളില്‍ കേരളത്തില്‍ നിന്നുള്ള പ്രത്യേകിച്ച് ജില്ലയില്‍ നിന്നുള്ള പങ്കാളിത്തം കുറവാണ്. ഈ അവസ്ഥ പരിഹരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയെടുക്കാനായി പദ്ധതിയിലൂടെ പരിശീലനം നല്‍കും. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി പ്ലസ്ടു വിദ്യാര്‍ത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കും.

മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം നടക്കുക. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍, സ്റ്റേറ്റ്, മറ്റ് സ്വകാര്യ സര്‍വ്വകലാശാലകളിലെയും ക്യാമ്പസ്, ലൈബ്രറി, ഫാക്കല്‍റ്റികള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, പ്ലേസ്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് രണ്ടും മൂന്നും ഘട്ടങ്ങളില്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള തീവ്ര പരിശീലനം നല്‍കുക. ഓഫ് ലൈനായി നടത്തുന്ന പരീശീലനത്തില്‍ മോക് ടെസ്റ്റും ഹെല്‍പ് ഡെസ്കും ഉണ്ടാകും.

ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന പ്രാഥമിക ചര്‍ച്ചയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വഴികാട്ടികളാകാനും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അഖില്‍ കുര്യന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ്, ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി. മജീദ്, മെമ്പര്‍മാരായ മീനാക്ഷി രാമന്‍, സീതാ വിജയന്‍, കെ.ബി നസീമ, ബിന്ദു പ്രകാശ്, സിന്ധു ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരും വിദ്യാഭ്യാസ പ്രതിനിധികളും പങ്കാളികളായി.