ഹരിതകർമസേനയുടെ യൂസർഫീ വർധന വ്യാജമാണെന്ന പ്രചരണത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട് ഒപ്പമുണ്ട് സഹോദരിമാർക്കൊപ്പം എന്നാ ക്യാമ്പയനുമായി കുടുംബശ്രീ.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് പ്രതിനിധികൾ എന്നിവർ ഹരിതകർമ്മ സേന അംഗങ്ങൾക്കൊപ്പം ഓരോ വീടുകളും സന്ദർശിക്കുകയും വ്യാജപ്രചരണത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു.

ടി എൻ പ്രതാപൻ എംപി, ഒപ്പമുണ്ട് സഹോദരിമാർക്കൊപ്പം ക്യാമ്പയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം വീട്ടിൽ വന്ന ഹരിതകർമ്മ സേന അംഗങ്ങൾക്ക് യൂസർഫീ നൽകി.

അജൈവമാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണത്തിനു പരമാവധി 60 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിശ്ചയിച്ച യൂസർഫീ നിരക്കുകൾ ഹരിതകർമ്മ സേനകൾക്ക് ഉപജീവനത്തിനുതകുന്ന വരുമാനം ലഭ്യമാക്കുന്നില്ല. ഈ സാഹചര്യത്തിൽ വീടുകളിൽ നിന്നുള്ള അജൈവ മാലിന്യ ശേഖരണത്തിന് കുറഞ്ഞത് ഗ്രാമപ്രദേശങ്ങളിൽ 50 രൂപയും നഗരപ്രദേശങ്ങളിൽ 70 രൂപയും കടകളിൽ നിന്നും 100 രൂപയുമായി നിശ്ചയിച്ചു. എന്നാൽ ഹരിതകർമ്മ സേനകാർക്ക് വീടുകളിൽ നിന്നും യൂസർഫീയായ 50 രൂപ നൽകേണ്ടതില്ലെന്ന വ്യാജപ്രചരണത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും കൈകോർത്തുകൊണ്ട് ഒപ്പമുണ്ട് സഹോദരിമാർക്കൊപ്പം എന്ന ക്യാമ്പയിൻ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തുകയായിരുന്നു.

തളിക്കുളം, നാട്ടിക, ഒരുമനയൂർ, പോർക്കുളം, ഇരിഞ്ഞാലക്കുട, മതിലകം, ചേർപ്പ്, പാറളം, ചാഴുർ, എസ് എൻ പുരം, മുല്ലശ്ശേരി, അരിമ്പൂർ, ചൊവ്വന്നൂർ, നാട്ടിക, വല്ലച്ചിറ, പുന്നയൂർ, കാടു കുറ്റി, എളവള്ളി, വലപ്പാട്, കൊണ്ടാഴി, വേലൂർ, കടവല്ലൂർ, നടത്തറ, കാട്ടൂർ, കാറളം, പുഴക്കൽ, എന്നീ പഞ്ചായത്തുകളിൽ ക്യാമ്പയിൻ നടത്തി