കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എന്‍. വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കടമ്പൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി. വീല്‍ചെയറിന്റെ സഹായത്തോടെ സ്‌കൂളിലെത്തുന്ന ടീച്ചറെ ടീച്ചര്‍ പഠിപ്പിക്കുന്ന ആറാം ക്ലാസ് റൂമിലെത്തിയായിരുന്നു മന്ത്രി നേരില്‍ കണ്ടത്. 2021 ഏപ്രില്‍ ആറിന് അഗളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റെയര്‍ കേസില്‍ നിന്ന് വീണായിരുന്നു ടീച്ചര്‍ക്ക് അപകടം പറ്റിയത്. അരയ്ക്ക് താഴെ ശേഷി നഷ്ടപ്പെട്ട ടീച്ചര്‍ 2022 ഡിസംബര്‍ ഒന്നിനാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ദിവസവും കാറില്‍ സ്‌കൂളിലെത്തുന്ന ടീച്ചര്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് വിദ്യാഭ്യാസ അധികൃതരുമായി സംസാരിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് മുന്‍പായിരുന്നു ടീച്ചര്‍ക്ക് അപകടം പറ്റിയതും തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചതും. തൃശ്ശൂരില്‍ എരുമപ്പെട്ടി ഹെല്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന് ടീച്ചറുടെ സ്‌കൂളിന് സമീപത്തേക്ക് ജോലി മാറ്റം അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഭര്‍ത്താവിന് സമീപപ്രദേശത്ത് ജോലി ലഭിച്ചാല്‍ ദിവസവും ഡ്രൈവറെ ഉപയോഗിച്ച് സ്‌കൂളില്‍ എത്തുന്ന കാറിന്റെ ഭീമമായ ചിലവ് ഒഴിവാക്കാനാവും എന്ന നിവേദനത്തെ തുടര്‍ന്നായിരുന്നു മന്ത്രി ഉറപ്പുനല്‍കിയത്.

ടീച്ചര്‍ക്ക് അനുവദിച്ച സ്‌പെഷ്യല്‍ ഡിസബിലിറ്റി ലീവ് ശമ്പളത്തോട് അനുവദിക്കണം എന്ന നിവേദനത്തിലെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാറാണ് ടീച്ചറുടെ അവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.  മന്ത്രിക്കൊപ്പം കെ. പ്രേംകുമാര്‍ എം.എല്‍.എ ജില്ലാ പഞ്ചായത്തംഗം പ്രീത മോഹന്‍ദാസ്, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. സുരേഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ മനോജ്, പി.ടി.എ പ്രസിഡന്റ് കെ. ഹരികൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.